തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ വിവാദ തീരുമാനത്തിന് പിന്നിൽ നടന്നത് അസ്വാഭാവികമായ തിരക്കും നിഗൂഢമായ ഇടപെടലുകളും . ഇടതുമുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ യാതൊരുവിധ ചർച്ചയും നടത്താതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിർണായക തീരുമാനമെടുത്തത്. ഒരു വിദേശ രാജ്യത്തിന്റെ പേരിൽ അപരനാമം ഉള്ള സി.പി.എം നേതാവിന്റെ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.

മിന്നൽ വേഗത്തിൽ നീങ്ങിയ ഫയലുകൾ
അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബാർ സമയം കൂട്ടുന്ന കാര്യത്തിൽ എക്സൈസ് വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലും നടന്നത്. ബജറ്റ് ദിനമായ ജനുവരി 29-ന് വൈകുന്നേരം 3.43-ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ബാർ സമയം വർദ്ധിപ്പിക്കാനുള്ള ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ഈ നടപടി.
ഇടനിലക്കാർ സജീവം
ഇടനിലക്കാരുമായി നടത്തിയ രഹസ്യ ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തിയതെന്നാണ് സൂചന. ഫയൽ ലഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിച്ചു. ജനുവരി 31 വൈകുന്നേരം 5.15-ന് നോട്ടിഫിക്കേഷൻ ഇറക്കാനാവശ്യമായ നിർദ്ദേശങ്ങളോടെ മുഖ്യമന്ത്രി ഫയൽ മന്ത്രി എം.ബി. രാജേഷിന് തിരികെ കൈമാറി.
മുന്നണിയിൽ അതൃപ്തി
നയപരമായ ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുമ്പോൾ പാലിക്കേണ്ട ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെട്ടതായാണ് ആക്ഷേപം. എൽ.ഡി.എഫിലെ ഘടകകക്ഷികൾ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്ന് ഈ ‘ബാർ മാജിക്’ നടത്തിയത്.
![]()
