തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ ഓർത്തഡോക്സ് സഭാ വൈദികർക്ക് മന്ത്രി വീണ ജോർജ് ഒരുക്കിയ പഞ്ചനക്ഷത്ര വിരുന്നും അതിനെത്തുടർന്നുള്ള വിവാദങ്ങളും സഭയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും പുകയുന്നു. വിഴിഞ്ഞം സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാലും വിരുന്നിന്റെ ദൃശ്യങ്ങൾ യാതൊരു കാരണവശാലും പുറത്തുവിടരുതെന്ന മന്ത്രിയുടെ കർശന നിർദ്ദേശം വൈദികർ തന്നെ ലംഘിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

രഹസ്യ വിരുന്നും പാളിപ്പോയ പ്ലാനും
തുമ്പമൺ ഭദ്രാസനത്തിലെ 35 വൈദികരെയാണ് ടൂറിസ്റ്റ് ബസിൽ മന്ത്രി വിഴിഞ്ഞത്ത് എത്തിച്ചത്. സന്ദർശനത്തിന് ശേഷം നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് മന്ത്രിയും ഭർത്താവ് ജോർജ് ജോസഫും ചേർന്ന് ഇവർക്ക് ആഡംബര വിരുന്നൊരുക്കി. മന്ത്രി വി. ശിവൻകുട്ടിയും ഈ വിരുന്നിൽ പങ്കെടുത്തു. ആഡംബര വിരുന്നിന്റെ ഭീമമായ ചിലവുകൾ വഹിക്കേണ്ടത് പാവം സർക്കാർ ഖജനാവും.

വിരുന്നിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത് തിരിച്ചടിയാകുമെന്ന് മുൻകൂട്ടി കണ്ട വീണ, ദൃശ്യങ്ങൾ രഹസ്യമായി വെക്കാൻ വൈദികരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില വൈദികർ ആവേശം മൂത്ത് വിരുന്നിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലും വാട്സാപ്പിലും പങ്കുവെച്ചതോടെ മന്ത്രി വെട്ടിലായി.

സഭയ്ക്കുള്ളിൽ പുകയുന്ന പ്രതിഷേധം
സംഭവം പുറത്തായതോടെ തുമ്പമൺ ഭദ്രാസന കൗൺസിലിലും വിശ്വാസികൾക്കിടയിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് വൈദികർ തിരുവനന്തപുരത്തെത്തിയത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് സഭാ സെക്രട്ടറിയായിരുന്ന കാലത്ത് നിയമങ്ങളിൽ ഇളവ് വരുത്തിയാണ് 40-ാം വയസ്സിൽ സെറാഫിമിനെ മെത്രാനാക്കിയതെന്നും അതിനുള്ള ഉപകാരസ്മരണയാണ് ഈ ‘വിഴിഞ്ഞം ടൂർ’ എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്ന വൈദികരാണ് സന്ദർശനത്തിന് ചുക്കാൻ പിടിച്ചതെന്നും ആക്ഷേപമുണ്ട്.
‘പൊറാട്ട് നാടകം’: കൗൺസിൽ അംഗത്തിന്റെ രൂക്ഷവിമർശനം
ഭദ്രാസന കൗൺസിൽ അംഗമായ ഒരു വൈദികൻ തന്നെ മന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
”അച്ഛന്മാരെ വിഴിഞ്ഞം പോർട്ട് കാണിച്ച് വോട്ട് പിടിക്കാനുള്ള മന്ത്രിയുടെ പൊറാട്ട് നാടകമാണിത്. ഓർത്തഡോക്സ് സഭയ്ക്കെതിരായി എൽ.ഡി.എഫ് സർക്കാർ നീങ്ങിയ കാലമത്രയും മൗനം പാലിച്ച മന്ത്രി, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കുപ്പായമിട്ട് ടൂറിസ്റ്റ് ബസുമായി വരുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? അഞ്ച് വർഷമായി ഒരു ഫ്ലൈ ഓവർ പോലും പൂർത്തിയാക്കാൻ കഴിയാത്ത മന്ത്രിയുടെ ഈ പൊടിക്കൈകൾ ജനങ്ങൾ തള്ളിക്കളയും.”
മറ്റ് സഭകൾക്കോ സാധാരണക്കാർക്കോ ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് ഈ സംഘത്തിന് ലഭിച്ചതെന്ന ചോദ്യവും ഇപ്പോൾ സഭയ്ക്കുള്ളിൽ ശക്തമാണ്. ഭദ്രാസന കൗൺസിലും സെക്രട്ടറിയും വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.
![]()
