ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ അമരത്തേക്ക് തൻ്റെ വിശ്വസ്തനെ എത്തിക്കാൻ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മിന്നൽ നീക്കങ്ങൾ. ജി.എസ്.ടി വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കടകംപള്ളിയുടെ ശ്രമം.
വിശ്വസ്തനെ വാഴിക്കാൻ സമ്മർദ്ദം
നിലവിലെ ചെയർമാൻ ഡോ. വി. കെ. വിജയൻ അടുത്ത ഊഴത്തിനായി ഊർജിതമായി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടി നൽകാൻ സാധ്യത കുറവാണെന്നാണ് സൂചന. ഭരണസമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിജയനെ മാറ്റാനാണ് പാർട്ടിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്. ഈ ഒഴിവിലേക്കാണ് കടകംപള്ളി തൻ്റെ ‘ഗുഡ് ബുക്കിലുള്ള’ മുൻ ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കാൻ കരുക്കൾ നീക്കുന്നത്.
പാർട്ടിക്കുള്ളിൽ പോര് മുറുകുന്നു
കടകംപള്ളിയുടെ നീക്കത്തിന് പുറമെ സി.പി.എമ്മിലെ മറ്റ് രണ്ട് പ്രബല നേതാക്കളും ഗുരുവായൂർ ദേവസ്വം ചെയർമാൻ കസേരയ്ക്കായി രംഗത്തുണ്ട്. ഇവർക്കായി പാർട്ടിയിലെ ഉന്നതർ തന്നെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. ക്ഷേത്ര ഭരണത്തിൽ പിടിമുറുക്കാൻ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ രംഗത്തെത്തിയതോടെ നിയമനം സർക്കാരിനും പാർട്ടിക്കും തലവേദനയായി മാറിയിരിക്കുകയാണ്.
വിവാദം പുകയുമ്പോൾ പുതിയ നീക്കം
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഒരു വശത്ത് ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോഴും, മറുവശത്ത് നിർണ്ണായകമായ ദേവസ്വം ബോർഡ് പദവികളിൽ തനിക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള കടകംപള്ളിയുടെ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വരും ദിവസങ്ങളിൽ ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.