തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സർട്ടിഫിക്കറ്റുമായി കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. ഏറ്റവും ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലും ധനകാര്യ വകുപ്പിനെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ബാലഗോപാലിന് സാധിച്ചെന്നാണ് എബ്രഹാമിൻ്റെ പ്രശംസ. എന്നാൽ, സംസ്ഥാനത്തെ എല്ലാ മേഖലകളും കുടിശികയിൽ മുങ്ങിനിൽക്കുമ്പോൾ ഈ പുകഴ്ത്തലിന് പിന്നിലെ ‘രസതന്ത്രം’ മറ്റൊന്നാണെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
എല്ലാവർക്കും കുടിശിക, എബ്രഹാമിന് കൃത്യം!
സർവ്വ മേഖലകളിലും പണം നൽകാതെ കുടിശിക വരുത്തുന്നതിനാൽ ‘കുടിശിക മന്ത്രി’ എന്ന വിളിപ്പേര് ഇതിനോടകം തന്നെ ബാലഗോപാലിന് വീണിട്ടുണ്ട്. ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ മുതൽ സർക്കാർ കരാറുകാർ വരെ പണത്തിനായി നെട്ടോട്ടമോടുമ്പോഴാണ് എബ്രഹാമിൻ്റെ ഈ പ്രശംസ എന്നത ശ്രദ്ധേയമാണ്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് എബ്രഹാമിന് ലഭിക്കുന്ന വിഐപി പരിഗണനയാണ്.
ശമ്പളവർദ്ധനവിൻ്റെ മാന്ത്രികത
ബാലഗോപാൽ കുടിശിക വരുത്താത്ത ഏക വ്യക്തി കെ.എം. എബ്രഹാം ആണെന്നതാണ് വസ്തുത. തോമസ് ഐസക്കിൻ്റെ കാലത്ത് 2018-ൽ 2.75 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന കെ.എം. എബ്രഹാമിന് ഇന്ന് ലഭിക്കുന്നത് 4.03 ലക്ഷം രൂപയാണ്.
- വർദ്ധനവ്: ഓരോ വർഷവും കൃത്യമായി 10 ശതമാനം വീതമാണ് എബ്രഹാമിൻ്റെ ശമ്പളം ബാലഗോപാൽ കൂട്ടി നൽകുന്നത്.
- മാനദണ്ഡം: സംസ്ഥാനം സാമ്പത്തികമായി തകർന്നുവെന്ന് പറയുമ്പോഴും ഇത്തരം ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ ധനമന്ത്രി തയ്യാറല്ല.
പ്രശംസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!
സാധാരണക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകാതെ ‘ട്രഷറി നിയന്ത്രണം’ ഏർപ്പെടുത്തുന്ന മന്ത്രി, തനിക്ക് കൃത്യമായി ശമ്പളവും ഇൻക്രിമെൻ്റും തരുന്നുണ്ടെങ്കിൽ അദ്ദേഹം നല്ല ധനമന്ത്രിയാണെന്ന് എബ്രഹാം പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. പാവപ്പെട്ടവൻ്റെ വയറ്റത്തടിച്ച് ഉന്നത ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കുന്ന നയമാണ് ധനമന്ത്രിയുടേതെന്ന ആക്ഷേപം ഈ പ്രസ്താവനയോടെ കൂടുതൽ ശക്തമാവുകയാണ്.
![]()
