സുൽത്താൻ ബത്തേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് പാളയത്തിൽ വൻ അഴിച്ചുപണി. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം യുഡിഎഫിനായി പുതിയ പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. സുൽത്താൻ ബത്തേരിയിൽ നടന്ന പ്രത്യേക ക്യാംപിലാണ് നിർണ്ണായകമായ പല തീരുമാനങ്ങളും കനുഗോലു അവതരിപ്പിച്ചത്.
ജനപ്രിയതയും സോഷ്യൽ മീഡിയ സ്വാധീനവും അളന്നുകൊണ്ടാകും ഇത്തവണ സ്ഥാനാർഥി നിർണ്ണയം. ‘വിജയസാധ്യത’ എന്നതിനപ്പുറം ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ പൾസ് അറിഞ്ഞുള്ള പ്രവർത്തനത്തിനാണ് മുൻഗണന. നിലവിലെ എംഎൽഎമാരുടെ പ്രകടനവും ജനങ്ങൾക്കിടയിലുള്ള അവരുടെ പ്രതിച്ഛായയും കർശനമായ സർവേയിലൂടെ വിലയിരുത്തും. മികച്ച സോഷ്യൽ മീഡിയ ഇടപെടലുകൾ ഇല്ലാത്തവർക്കും ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാടില്ലാത്തവർക്കും ഇത്തവണ സീറ്റ് ലഭിക്കാൻ പ്രയാസമായിരിക്കും.
ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിനൊപ്പം യുവവോട്ടർമാരെ ആകർഷിക്കാൻ എഐ (AI) അടക്കമുള്ള സാങ്കേതിക വിദ്യകൾ പ്രചാരണത്തിൽ ഉപയോഗിക്കും. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലെത്തിച്ചതിൽ നിർണ്ണായക പങ്ക് വഹിച്ച കനുഗോലുവിന്റെ വരവ് പാർട്ടി പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്. വാർ റൂമുകളുടെ പ്രവർത്തനം കൂടുതൽ ശാസ്ത്രീയമാക്കാനും രഹസ്യാത്മകത സൂക്ഷിക്കാനുമുള്ള നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്.