മലപ്പുറം: മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ അടിയന്തര ഘട്ടത്തിൽ ചികിത്സ തേടിയാലും ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. ഈ വിഷയത്തിൽ ഇൻഷുറൻസ് തുക നിഷേധിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചു.
കിഴിശേരി സ്വദേശിനിക്ക് 2,90,000 രൂപ നഷ്ടപരിഹാരമായി നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. സ്‌ട്രോക്ക് വന്ന് തളർന്നതിനെ തുടർന്നാണ് പരാതിക്കാരിയെ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ അടിയന്തരമായി അഡ്മിറ്റ് ചെയ്തത്. മെഡിസെപ് ഇൻഷുറൻസ് പാനലിൽ സ്‌ട്രോക്ക് ചികിത്സക്കായി ഈ ആശുപത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ജീവൻ അപകടത്തിലാകുന്ന അടിയന്തര സ്വഭാവമുള്ള ആരോഗ്യപ്രശ്‌നമായതിനാലാണ് ഇവിടെ ചികിത്സ തേടിയത്.
ചികിത്സയ്ക്ക് ശേഷം ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ, ആശുപത്രി പാനലിൽ ഇല്ലാത്ത കാരണം പറഞ്ഞ് ഇൻഷുറൻസ് കമ്പനി തുക നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ നിയമനടപടി സ്വീകരിച്ചത്.
അപകടങ്ങളെ തുടർന്നോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നോ ഉണ്ടാകുന്ന അടിയന്തിര സ്വഭാവമുള്ള ചികിത്സകൾക്ക് ആനുകൂല്യം നൽകണമെന്ന് മെഡിസെപ് പദ്ധതിയിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നിലനിൽക്കെ ഇൻഷുറൻസ് നിഷേധിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമ്മീഷൻ നിർണായക വിധി പുറപ്പെടുവിച്ചത്.
ചികിത്സാ ചെലവായി വന്ന 2,35,000 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെയാണ് 2,90,000 രൂപ നൽകാൻ ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒൻപതു ശതമാനം പലിശ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി. കെ. മോഹൻദാസ് (പ്രസിഡന്റ്), പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ (അംഗങ്ങൾ) എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
![]()
