കൊച്ചി: കിഫ്ബി മസാലാ ബോണ്ട് വഴി സമാഹരിച്ച 466 കോടി രൂപയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ട്. ഈ ഇടപാടുകളിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (FEMA) ഗുരുതരമായ ലംഘനം നടന്നതായും ED വ്യക്തമാക്കുന്നു.
മസാലാ ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് 5000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ രേഖകളിൽ മുഖ്യമന്ത്രി ഒപ്പിട്ടത് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ്ബി സിഇഒ കെ.എം. ഏബ്രഹാമിന്റെയും പൂർണ്ണ അറിവോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ സാഹചര്യത്തിലാണ്, FEMA ചട്ടലംഘനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കെ.എം. ഏബ്രഹാം ഉൾപ്പെടെയുള്ളവർക്ക് ED കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഭൂമി ഏറ്റെടുക്കലിനായി വിദേശവായ്പ ഉപയോഗിച്ചത് റിസർവ് ബാങ്ക് (RBI) നിർദേശങ്ങൾക്കും FEMA ചട്ടങ്ങൾക്കും എതിരാണെന്നാണ് EDയുടെ പ്രധാന കണ്ടെത്തൽ.
റിപ്പോർട്ട് പുറത്തുവന്നതോടെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവാദങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് വിവാദമായ നടപടികൾക്ക് അനുമതി നൽകിയതെന്നും ED കണ്ടെത്തിയിട്ടുണ്ട്. മൂന്നുവർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ED ഈ നിർണായക നടപടിയിലേക്ക് കടന്നിരിക്കുന്നത്.
![]()
