തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ വൻ വെട്ടിക്കുറവ് വരുത്താൻ ധനവകുപ്പ് നീക്കം. ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇനി നാല് മാസം മാത്രം അവശേഷിക്കെ, 4412.89 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകൾക്ക് നൽകിയിട്ടുള്ളത് 1159 കോടി രൂപ മാത്രം. പ്ലാനിംഗ് ബോർഡിന്റെ ഔദ്യോഗിക രേഖകളായ ‘പ്ലാൻ സ്പേസ്’ ആണ് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

ബാക്കി 3253 കോടി രൂപയുടെ വിഹിതം ഇനി പഞ്ചായത്തുകൾക്ക് ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ 13-നകം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ഫണ്ട് വിതരണം പൂർണ്ണമായും നിലയ്ക്കും. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ ഇനി പഞ്ചായത്തുകൾക്ക് പണം ലഭിക്കില്ല.
ഈ പ്രതിസന്ധിക്ക് പിന്നാലെ രണ്ട് മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. അതോടെ, സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസമുണ്ടെങ്കിൽ പോലും രണ്ട് മാസം മാത്രമായിരിക്കും പ്രവർത്തിക്കാൻ സാധിക്കുക.
ബാക്കിയുള്ള 3253 കോടിയിൽ പരമാവധി 1000 കോടി രൂപ മാത്രം നൽകി ഈ സാമ്പത്തിക വർഷത്തെ പ്രതിസന്ധി മറികടക്കാനാണ് ധനവകുപ്പ് ശ്രമം. ഇ ഗ്രാമപഞ്ചായത്തുകൾക്ക് ബജറ്റ് വിഹിതത്തിന്റെ അമ്പത് ശതമാനത്തിൽ താഴെ മാത്രമായിരിക്കും ലഭിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ പഞ്ചായത്ത് രാജ് സംവിധാനങ്ങളെ എങ്ങനെ കഴുത്ത് ഞെരിച്ചു കൊല്ലാം എന്ന ഗവേഷണത്തിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാലും സംഘവും ഏർപ്പെട്ടിരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നടപടി പ്രാദേശിക വികസന പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിക്കും.
![]()
