തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷജീറിനെ നേമം വാർഡ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ പരസ്യമായി രംഗത്തുവന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന്റെ പ്രതിഷേധത്തെ അവഗണിക്കും. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്ന് കെ . മുരളീധരൻ വ്യക്തമാക്കി.
പ്രതിഷേധസൂചകമായി മണക്കാട് സുരേഷ് തെരഞ്ഞെടുപ്പ് കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ച് രാജി കത്ത് കെ.പി.സി.സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും കൈമാറി. രാജി പാർട്ടി സ്വീകരിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയുള്ള മുരളീധരൻ, മുൻപെങ്ങും കാണാത്ത വിധം സ്ഥാനാർത്ഥികളെ വേഗത്തിൽ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മണക്കാട് സുരേഷിന്റെ പരസ്യ പ്രതിഷേധം.
യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷജീറിൻ്റെ സ്വന്തം മണ്ഡലം കൂടിയാണ് നേമം എന്നത് പരിഗണിച്ചാണ് ഷജീറിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് മുരളീധരന്റെ വിശദീകരണം. മണക്കാട് സുരേഷ് കോർപ്പറേഷൻ ഇലക്ഷനിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും, അത്തരമൊരു താൽപര്യം അറിയിച്ചിരുന്നെങ്കിൽ പേര് തീർച്ചയായും പരിഗണിക്കുമായിരുന്നു വെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ ഉന്നത സ്ഥാനത്തിരുന്ന് മണക്കാട് സുരേഷ് നടത്തിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.