ആലപ്പുഴ: തോമസ് ഐസക്കിന് അഷ്ടമത്തിൽ ശനിയോ?. 2026 ൽ നിയമസഭയിൽ മൽസരിക്കാൻ സീറ്റ് തേടി നടക്കുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തൻ്റെ തട്ടകമായ ആലപ്പുഴയിലാണ് ഐസക്കിൻ്റെ നോട്ടം.
2021 ൽ ഐസക്കിന് സീറ്റ് നിഷേധിച്ച് ആലപ്പുഴയിൽ പി.പി. ചിത്തരജ്ഞനെ പിണറായി ഇറക്കിയതോടെയാണ് ഐസക്കിൻ്റെ കഷ്ടകാലം ആരംഭിച്ചത്. 2016 ൽ ഐസക്ക് 31,032 വോട്ടിന് ജയിച്ച ആലപ്പുഴയിൽ പി.പി ചിത്തരജ്ഞന് ജയിക്കാനായത് 11, 644 വോട്ടിന് മാത്രം. ജയിച്ച ചിത്തരജ്ഞൻ്റെ നിയമസഭയിലെ പ്രകടനം ആവട്ടെ ശരാശരിക്ക് താഴെയും. അത് കൊണ്ട് തന്നെയാണ് ആലപ്പുഴയിൽ ഐസക്ക് കണ്ണ് വയ്ക്കുന്നതും.
ശരാശരിക്ക് താഴെയുള്ള എം എൽ എ ആണെങ്കിലും മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ ചേരിയിലാണ് ചിത്തരജ്ഞൻ. അടുത്ത തവണയും ആലപ്പുഴയിൽ താൻ തന്നെ മൽസരിക്കുമെന്നാണ് ചിത്തരജ്ഞൻ അടുത്ത വൃത്തങ്ങളോട് വെളിപ്പെടുത്തുന്നത്. റിയാസ് കൈവിടില്ല എന്ന ഉറപ്പാണ് ചിത്തരജ്ഞൻ്റെ ആത്മവിശ്വാസം.
ചിത്തരജ്ഞൻ്റെ കളികൾ കൃത്യമായി അറിയാവുന്ന ഐസക്ക് എം.എ ബേബിയുടെ സഹായം തേടിയിരിക്കുകയാണ്. ബേബിയുടെ അടുത്ത കൂട്ടുകാരനാണ് ഐസക്ക്. കൂട്ടുകാരനെ സഹായിക്കാൻ ബേബി അടവ് നയവുമായി രംഗത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ ഐസക്കിൻ്റെ അനുനായികൾ. 2021 ൽ ആലപ്പുഴയിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ രാജ്യസഭ സീറ്റ് ലക്ഷ്യമിട്ട് ഐസക്ക് നീക്കം നടത്തിയെങ്കിലും റിയാസ് അത് വെട്ടിയിരുന്നു.
റിയാസിൻ്റെ പിന്തുണയിൽ എ എ റഹീം ഐസക്ക് മോഹിച്ച രാജ്യസഭ സീറ്റ് തട്ടിയെടുത്തു. 2024 ൽ പത്തനംതിട്ട ലോകസഭ സീറ്റിൽ ഐസക്ക് ഭാഗ്യം പരീക്ഷിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു.
പിണറായി വിജയൻ്റെ പിന്തുണയിൽ റിയാസ് പാർട്ടിയിൽ അതിശക്തനാണ്. അതുകൊണ്ട് തന്നെ ചിത്തരജ്ഞനെ വെട്ടി ആലപ്പുഴ സീറ്റ് ഐസക്കിന് കൊടുക്കാൻ ബേബി ഇതുവരെ കളിച്ച കളിയൊന്നും പോരാതെ വരും.
![]()
