കൊച്ചി: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമാണെന്നും നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കാസർകോട് മുതൽ വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റപത്രം ജനങ്ങൾ ഏറ്റെടുത്തു
സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്ന് വി.ഡി. സതീശൻ പറഞ്ഞു. “ഞങ്ങൾ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങൾ അവരുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്ത് കഴിഞ്ഞു. ഈ സർക്കാരിനെ ശിക്ഷിക്കാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. യു.ഡി.എഫ് വന്നാൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ,” അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാർക്ക് പരാജയഭീതി
നിലവിലെ മന്ത്രിസഭയിലെ ഒരു ഡസണോളം മന്ത്രിമാർ പരാജയപ്പെടുമെന്ന ഞെട്ടിക്കുന്ന പ്രവചനവും സതീശൻ നടത്തി. “ഒരു ഡസൺ മന്ത്രിമാർ തോൽക്കും. ചിലപ്പോൾ അതിന്റെ എണ്ണം കൂടിയെന്നും കുറഞ്ഞെന്നും വരാം. അത്ര ശക്തമായ ജനവികാരമാണ് നിലവിലുള്ളത്. ടീം യു.ഡി.എഫായി ഒറ്റക്കെട്ടായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ജില്ലകളിലെ പ്രകടനം
തിരുവനന്തപുരത്ത് നിലവിലുള്ള ഒരു സീറ്റിൽ നിന്ന് എട്ട് സീറ്റുകൾ വരെ യു.ഡി.എഫിന് ലഭിക്കാം. കൊല്ലത്ത് സീറ്റുകളുടെ എണ്ണം എട്ടിലേക്ക് ഉയരും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തത് വലിയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പോളിംഗ് പൂർത്തിയാകുന്നതോടെ കൃത്യമായ സീറ്റ് നില പുറത്തുവിടാൻ സാധിക്കുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സി.പി.എമ്മിന്റെ നുണപ്രചരണം
വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് സി.പി.എം നുണപ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വീട് പണിയാൻ കെ.പി.സി.സി, എ.ഐ.സി.സി ഫണ്ടുകളിൽ നിന്ന് പണം നൽകുമെന്നും പുതിയ ഫണ്ട് ശേഖരണം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിലെ നേതാക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലൂടെ കോൺഗ്രസിനുള്ളിൽ കുത്തിത്തിരുപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു.
![]()
