ന്യൂഡൽഹി : ടി20 ലോകകപ്പിൽ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് കിരീടം സ്വന്തമാക്കിയ ടീമിന് 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്രപരമായ വിജയത്തെത്തുടർന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ലോകകപ്പ് ജേതാക്കളായ 15 അംഗ ടീമിനും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും ഈ തുക വിഭജിച്ചു നൽകും. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നായകൻ സൂര്യകുമാർ യാദവ്, മലയാളി താരം സഞ്ജു സാംസൺ എന്നിവരടക്കം ടീമിലെ 15 കളിക്കാർക്ക് 6 കോടി രൂപ വീതമാണ് ലഭിക്കുക. ബാക്കി വരുന്ന തുക പരിശീലകർക്കും ടീമിനൊപ്പമുള്ള മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കുമായി പങ്കിട്ടു നൽകും.
2024-ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക നൽകിയിരുന്നു. അതിനേക്കാൾ 6 കോടി രൂപ അധികമായാണ് ഇത്തവണ ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.
വിജയത്തിന് ശേഷം ടീം ഇന്ത്യയുടെ ആഘോഷങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ടീമിനോട് ഉടൻ ഡൽഹിയിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈനലിൽ ന്യൂസിലൻഡിനെതിരെ 96 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്നാം തവണ ടി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.
![]()
