അഹമ്മദാബാദ്: ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ റെക്കോർഡ് സ്കോറാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്ത ഇന്ത്യ, ടി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡ് ഇനി സ്വന്തം പേരിൽ കുറിച്ചു.
സഞ്ജുവിന്റെ ‘വിശ്വരൂപം’
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ കീവീസ് ബൗളർമാരെ നിലംതൊടാൻ അനുവദിക്കാതെ സഞ്ജുവും അഭിഷേകും ചേർന്ന് 92 റൺസാണ് അടിച്ചുകൂട്ടിയത്. ഇത് ലോകകപ്പ് ചരിത്രത്തിലെ തന്നെ റെക്കോർഡ് പവർപ്ലേ സ്കോറാണ്.
45 പന്തിൽ നിന്ന് 89 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന മാർലൺ സാമുവൽസിന്റെ (85*) റെക്കോർഡും ഇതോടെ സഞ്ജുവിന്റെ കൈകളിലായി. 21 പന്തിൽ 52 റൺസുമായി അഭിഷേക് ശർമ്മയും 25 പന്തിൽ 54 റൺസുമായി ഇഷാൻ കിഷനും സഞ്ജുവിന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ശിവം ദുബെയുടെ (8 പന്തിൽ 26*) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്.
തകർന്ന റെക്കോർഡുകൾ:
- ഏറ്റവും ഉയർന്ന ഫൈനൽ സ്കോർ: ടി20 ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് ഒരു ടീം 250 റൺസ് കടക്കുന്നത്.
- സഞ്ജുവിന്റെ റെക്കോർഡ്: ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (89).
- പവർപ്ലേ റെക്കോർഡ്: ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ (92/0).
- അർദ്ധ സെഞ്ച്വറി നേട്ടം: ടി20 ലോകകപ്പ് ഫൈനലിൽ ആദ്യ മൂന്ന് ബാറ്റർമാരും അർദ്ധ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്.
![]()
