ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ചെറിയ നീക്കത്തെയും വലിയ യുദ്ധത്തിനുള്ള പ്രഖ്യാപനമായി കാണുമെന്നും രാജ്യം അതിശക്തമായി തിരിച്ചടിക്കുമെന്നും ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിലേക്ക് ഒരു വലിയ ‘അർമാഡ’ (കപ്പൽപ്പട) അയക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. ലിമിറ്റഡ് (പരിമിതം) എന്നോ സർജിക്കൽ എന്നോ ഉള്ള വേർതിരിവുകൾ ആക്രമണത്തിൽ ഉണ്ടാകില്ലെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ഏത് കൈകടത്തലിനെയും തകർക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇറാന്റെ സൈന്യം അതീവ ജാഗ്രതയിലാണ്.
അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണും അനുബന്ധ യുദ്ധക്കപ്പലുകളും ഉടൻ തന്നെ മേഖലയിൽ എത്തും. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്കും ആണവ പദ്ധതികൾക്കും എതിരെ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന കടുത്ത നിലപാടുകളാണ് നിലവിലെ സംഘർഷാവസ്ഥയ്ക്ക് ആധാരം. എന്നാൽ, അമേരിക്കയുടെ ഈ ഭീഷണികൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
![]()
