ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം വോട്ടർമാരുടെ ‘നന്ദികേട്’ ആണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം എം മണി. പെൻഷൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയശേഷം ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തു എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
”ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു,” എം എം മണി പറഞ്ഞു. വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും വോട്ട് നേടിയിരുന്നെങ്കിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ പാടില്ലാത്തതായിരുന്നു. എന്നാൽ, ആനുകൂല്യങ്ങൾ കൈപ്പറ്റിയവർ മുന്നണിക്കെതിരെ വോട്ട് ചെയ്തത് നന്ദികേടാണ്.
ജനങ്ങൾ നന്ദികേട് കാണിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, “പിന്നല്ലാതെ, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?” എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഭരണവിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്ന വാദങ്ങൾ അദ്ദേഹം തള്ളി. പരാജയപ്പെട്ട രാജാക്കാട് പഞ്ചായത്ത് പോലുള്ള സ്ഥലങ്ങളിൽ ഒരിക്കലും തോൽക്കാൻ പാടില്ലാത്തതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പാർട്ടി തലത്തിൽ വിശദമായി പരിശോധിക്കുമെന്നും എം എം മണി വ്യക്തമാക്കി.
![]()
