തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ‘രഹസ്യ പ്ലാൻ ബി’ നടപ്പാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഉത്തരവിറക്കിയാണ് 50 ശതമാനം പദ്ധതി വിഹിതം വെട്ടിക്കുറച്ചതെങ്കിൽ, ഇത്തവണ ഉത്തരവുകളില്ലാതെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
സംസ്ഥാന സർക്കാരിന്റെ കടുത്ത ധനപ്രതിസന്ധിയാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് വെറും 27.98 ശതമാനം മാത്രമാണ്. ബജറ്റിൽ നീക്കിവച്ച 9,215 കോടി രൂപയിൽ ഇതുവരെ ചെലവഴിക്കാനായത് 2,578 കോടി രൂപ മാത്രം. ബാക്കി 6,637 കോടി രൂപ ചെലവിടാതെ കിടക്കുകയാണ്.
പുതിയ ഭരണസമിതിക്ക് കനത്ത വെല്ലുവിളി
നിലവിലെ വാർഡ് അംഗങ്ങൾക്ക് ഈ വർഷം കാര്യമായി ഫണ്ട് ചെലവാക്കാനായില്ല. ഇനി തദ്ദേശ സ്ഥാപനങ്ങളിലേക്ക് അധികാരത്തിലെത്തുന്ന പുതിയ ഭരണസമിതികളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഈ വർഷം പദ്ധതി ചെലവ് 50 ശതമാനത്തിലായിരിക്കും എത്തുക എന്നാണ് സൂചന.
ട്രഷറി നിയന്ത്രണമടക്കമുള്ള സർക്കാർ നടപടികളാണ് കഴിഞ്ഞ 8 മാസമായി പദ്ധതികൾ ആരംഭിക്കാൻ പോലും സാധിക്കാത്തതിനു കാരണം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരത്തിൽ എത്തി പദ്ധതികൾ പൊടിതട്ടിയെടുക്കുമ്പോഴേക്കും ഈ മാസം കഴിയും. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതോടെ, ഭരണപരിചയമില്ലാത്ത പുതിയ ഭരണസമിതികൾക്ക് പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക ഏറെ ദുഷ്കരമാകും.
വെട്ടിക്കുറച്ച പദ്ധതി വിഹിതം
കഴിഞ്ഞ സാമ്പത്തിക വർഷം പട്ടികജാതി വിഭാഗക്കാരുടെ 500 കോടിയും പട്ടികവർഗക്കാരുടെ 112 കോടിയും ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും 50 ശതമാനം പദ്ധതി വിഹിതമാണ് സർക്കാർ വെട്ടിക്കുറച്ചത്. ഇത്തവണയും ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിൽ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാകും ഉണ്ടാകുക എന്ന ആശങ്ക നിലനിൽക്കുന്നു.
![]()
