തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് യുവജന പങ്കാളിത്തം കൊണ്ട് ചരിത്രത്തിൽ ഇടംനേടുകയാണ്. സംസ്ഥാനത്തെ പ്രമുഖ വിദ്യാർത്ഥി സംഘടനകളുടെ 150-ലേറെ യുവ നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. പ്രധാന മുന്നണികളുടെയും വിദ്യാർത്ഥി വിഭാഗങ്ങളുടെയും സജീവമായ ഇടപെടലാണ് ഈ യുവജന മുന്നേറ്റത്തിന് പിന്നിൽ.
🥇 വിദ്യാർത്ഥി സംഘടനകളും സ്ഥാനാർത്ഥികളുടെ എണ്ണവും
സംസ്ഥാനത്തെ പ്രധാന വിദ്യാർത്ഥി സംഘടനകൾ മത്സരരംഗത്ത് ഇറക്കിയ സ്ഥാനാർത്ഥികളുടെ കണക്ക് ഇപ്രകാരമാണ്. ഏറ്റവും കൂടുതൽ പേരെ മത്സരിപ്പിച്ച് കെ.എസ്.യു. ആണ് മുന്നിട്ട് നിൽക്കുന്നത്. 81 കെ, എസ്. യു ക്കാരാണ് മൽസര രംഗത്തുള്ളത്. 60 എസ്.എഫ്.ഐക്കാരും മൽസര രംഗത്തുണ്ട്. 47 എം.എസ്. എഫുകാരും 23 എ.ഐ. എസ്. എഫ് കാരും മൽസര രംഗത്തുണ്ട്. അതേ സമയം ബി. ജെ.പി യുടെ യുവജന വിഭാഗമായ എ.ബി. വി.പി നേതാക്കളെ മൽസര രംഗത്ത് കൊണ്ടു വരുന്നതിൽ വലിയ താൽപര്യം കാണിച്ചില്ല.
ഭാരവാഹികൾ മാറ്റുരയ്ക്കുന്നു
സംസ്ഥാനത്തെ പ്രധാന വിദ്യാർത്ഥി സംഘടനകളുടെ ഉന്നത സംസ്ഥാന ഭാരവാഹികൾ നേരിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.
- കെ.എസ്.യു. സംസ്ഥാന ഭാരവാഹികൾ: അരുണിമ സുൽഫിക്കർ, ഗോപു നെയ്യാർ, അജാസ് കുഴൽമന്ദം, മുബാസ് ഓടക്കാലി, ഗൗതം ഗോകുൽ ദാസ് എന്നിവർ ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്.
- എസ്.എഫ്.ഐ. സംസ്ഥാന ഭാരവാഹികൾ: വൈസ് പ്രസിഡന്റ് പി. താജുദ്ദീൻ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നാദാപുരം ഡിവിഷനിലും, ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് താമരശ്ശേരി ഡിവിഷനിലും ജനവിധി തേടുന്നു. കോർപ്പറേഷനിൽ ഒരാളും, 31 പേർ ഗ്രാമ പഞ്ചായത്തിലേക്കും എസ്.എഫ്.ഐ. സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്.
- എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ്: ബിബിൻ എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോന്നി ഡിവിഷനിലെ സ്ഥാനാർത്ഥിയാണ്.
- എം.എസ്.എഫ്. സംസ്ഥാന ഭാരവാഹികൾ: സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷനിലും, വൈസ് പ്രസിഡന്റ് പി.എ. ആയിഷ ബാനു പൂക്കോട്ടൂർ ഡിവിഷനിലും മത്സരിക്കുന്നു.
ഗ്രാമപഞ്ചായത്തുകൾ മുതൽ കോർപ്പറേഷനുകൾ വരെ തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ തലങ്ങളിലേക്കും വിദ്യാർത്ഥി നേതാക്കൾ മത്സരിക്കുന്നുണ്ട്. ഭരണമികവിലേക്ക് യുവത്വം എത്തുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
![]()
