തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടാനുള്ള സാധ്യതകൾ വിലയിരുത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ 40 സീറ്റുകളിൽ മാത്രമാണ് വിജയപ്രതീക്ഷ പങ്കുവെച്ചത്. യു.ഡി.എഫ് മുന്നേറ്റം യാഥാർത്ഥ്യമാണെന്ന് യോഗം വിലയിരുത്തി.
യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുന്നതിനാൽ സിറ്റിങ് സീറ്റുകളിലെ കുറവ് ബി.ജെ.പിക്ക് ആയിരിക്കുമെന്നാണ് സി.പി.എം യോഗത്തിന്റെ പ്രധാന കണ്ടെത്തൽ. നാല് ദിവസം മുൻപ് പോലീസ് ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലെ യു.ഡി.എഫ് മുന്നേറ്റം എന്ന വിലയിരുത്തൽ ശരിവെക്കുന്നതാണ് പാർട്ടി യോഗത്തിലെ ചർച്ചകളും. ഈ സാഹചര്യത്തിൽ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും. വി. ശിവൻകുട്ടി – കടകംപള്ളി സുരേന്ദ്രൻ പോര് രൂക്ഷമായത് സി.പി.എമ്മിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ ഏത് സമയത്തും ചോദ്യം ചെയ്യാവുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ചോദ്യം ചെയ്യൽ വൈകിപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമാണ്.
എന്നാൽ, കടകംപള്ളി പ്രചാരണത്തിന് എത്തുന്ന ഇടങ്ങളിൽ ശബരിമല സ്വർണ്ണക്കൊള്ള പ്രധാന ചർച്ചാവിഷയമാകുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. പ്രതീക്ഷിക്കുന്ന 40 സീറ്റുകൾ പോലും ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദം കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം.