തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ 10 കോടി രൂപ ചെലവിൽ ‘സാംസ്കാരിക കോൺഗ്രസ്’ സംഘടിപ്പിക്കും. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.എ. ബേബിയുടെ മനസ്സിലുദിച്ച ആശയമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ നിർദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയതോടെ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഈ സാംസ്കാരിക മാമാങ്കം അരങ്ങേറും.
വിദേശത്തും രാജ്യത്തിനകത്തുമുള്ള പ്രമുഖ സാംസ്കാരിക നക്ഷത്രങ്ങൾ കോൺഗ്രസ്സിൽ പങ്കെടുക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളെ വേദിക്കായി പരിഗണിക്കുന്നുണ്ടെങ്കിലും എറണാകുളത്തിനാണ് നിലവിൽ മുൻതൂക്കം.
പാർട്ടി സെക്രട്ടറിയായ എം.എ. ബേബി, സർക്കാർ പരിപാടിയുടെ മുഖ്യ വേദിയിൽ എങ്ങനെ ഔദ്യോഗിക പദവിയിലിരിക്കും എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. ഈ വിഷയത്തിൽ നിയമപരമായോ സംഘടനാപരമായോ ഉള്ള തടസ്സങ്ങൾ മറികടക്കാനുള്ള ആലോചനകളും അണിയറയിൽ നടക്കുന്നുണ്ട്.
ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന 96-2001 കാലയളവിൽ സർക്കാരിന്റെ സാംസ്കാരിക പരിപാടികളുടെ മുഖ്യ ചുമതലക്കാരൻ ബേബിയായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചുകൊണ്ട് ബേബിയുടെ നേതൃത്വത്തിൽ അന്ന് നടത്തിയ ‘മാനവീയം’ എന്ന പരിപാടി വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.
സംസ്ഥാന ഖജനാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും, എം.എ. ബേബിക്കുവേണ്ടി 10 കോടി രൂപ മുടക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സന്നദ്ധത അറിയിച്ചതായാണ് വിവരം. കാലാവധി തീരാൻ പോകുന്ന ഒരു സർക്കാരിന്റെ ‘ധൂർത്ത് മാമാങ്കത്തിൻ്റെ’ മറ്റൊരു അധ്യായമായി ഈ സാംസ്കാരിക കോൺഗ്രസ് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
![]()
