പട്ന: രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. സംസ്ഥാനം ആര് ഭരിക്കുമെന്ന് ഇന്ന് അറിയാം. നിലവിലെ ഭരണസഖ്യമായ എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്നും, നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമെന്നുമാണ് സഖ്യം പ്രത്യാശിക്കുന്നത്. എക്‌സിറ്റ് പോളുകളിൽ ഒന്നുരണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം ബിജെപി മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതും എൻഡിഎയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.
രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരുന്നതോടെ ആദ്യ ട്രെൻഡുകൾ പുറത്തുവരും. പത്ത് മണിയോടെ നിയമസഭാ മണ്ഡലങ്ങളിലെ ചിത്രം ഏറെക്കുറെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെങ്കിലും, പ്രചാരണ മികവ് എൻഡിഎയ്ക്ക് അനുകൂലമായെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. യുവ നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. എന്നാൽ, ഭൂരിപക്ഷം എക്സിറ്റ് പോളുകളും മഹാസഖ്യത്തിന് ഭരണത്തിലെത്താൻ ആവശ്യമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല.
എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ നിതീഷ് കുമാർ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് എൻഡിഎ നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ബീഹാർ ജനത വിധിയെഴുതിയത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് ആവശ്യം.
![]()
