തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിൻ ജനാധിപത്യ കാലഘട്ടത്തിൽ ‘രാജസദസ്സിലെ വിദൂഷകന്റെ’ വേഷം കെട്ടിയാടുകയാണെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. ഭരണകൂട സ്തുതിപാഠകരായ ബെന്യാമിനെ പോലുള്ളവരുടെ ‘ജീർണ്ണിച്ച വിദൂഷക മനസ്സുകളോട്’ പ്രതികരിക്കേണ്ടതില്ലെങ്കിലും, സാംസ്കാരിക കേരളം ഇവർക്ക് നൽകിയിട്ടുള്ള അപ്പോസ്തല ഫ്രെയിം കാരണം വിമർശനം അനിവാര്യമാണെന്നും മുബാസ് ഓടക്കാലി രൂക്ഷമായി വിമർശിച്ചു.
ജനാധിപത്യപരമായ വിമർശനങ്ങളെ എ.സി. റൂമിലിരിക്കുന്ന ‘കൊച്ചമ്മമാരോടും’ വിമർശിക്കുന്നവരെ ‘ബഹിരാകാശത്തേക്ക് കയറ്റി അയക്കേണ്ട എലിവാണങ്ങളായും’ ചിത്രീകരിക്കുന്ന ബെന്യാമിന്റെ നിലപാട് സെപ്റ്റിക് ടാങ്കിനേക്കാൾ ദുർഗന്ധം വമിക്കുന്നതാണെന്നും മുബാസ് ഓടക്കാലി കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പ്:
രാഷ്ട്രീയ വിഷയങ്ങളിൽ ബെന്യാമിൻ താൽപര്യമനുസരിച്ച് മാത്രം പ്രതികരിക്കുന്ന ‘ഊള’യാണെന്നും മുബാസ് ഓടക്കാലി ആരോപിച്ചു. പിണറായി സർക്കാരിനെതിരെ സാംസ്കാരിക വിഷയങ്ങളിൽ മൗനം പാലിക്കുകയും അവസരം കിട്ടുമ്പോൾ സ്തുതി പറയുകയും ചെയ്യുന്നതാണ് ബെന്യാമിന്റെ രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമർശനങ്ങളെ എതിർക്കുമ്പോൾ ഭാഷയിൽ മര്യാദ ആവശ്യമാണ്.
അതിദാരിദ്ര്യ കണക്കിലെ ചോദ്യങ്ങൾ:
സംസ്ഥാനത്തെ അതിദാരിദ്ര്യം സംബന്ധിച്ച സർക്കാരിന്റെ കണക്കുകളെയും മുബാസ് ചോദ്യം ചെയ്തു. എൽ.ഡി.എഫ്. അധികാരത്തിൽ വരുന്നതിന് മുൻപ് പ്രകടനപത്രികയിൽ പറഞ്ഞ നാലര ലക്ഷം പരമദരിദ്രർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ 64,000 പേരായി ചുരുങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാരിന്റെ എ.എ.വൈ. കാർഡുള്ള 5,91,194 അതിദരിദ്രർ കേരളത്തിലുണ്ടെന്ന് നിയമസഭയിൽ മന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ട്. കൂടാതെ, 2011 സെൻസസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിൽ 6400 കുടുംബങ്ങൾ മാത്രമാണ് സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതിദാരിദ്ര്യം അവസാനിച്ചു എന്ന പ്രഖ്യാപനം കാരണം കേന്ദ്ര പദ്ധതികളിൽ നിന്ന് കേരളം പുറത്താകുമോ എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ ചോദ്യങ്ങളെ ആലുവ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ കഥ പറഞ്ഞല്ല ബെന്യാമിൻ പ്രതിരോധിക്കേണ്ടതെന്നും മുബാസ് ഓടക്കാലി പറഞ്ഞു.
”പിണറായി വിജയന്റെ സ്തുതി പറയലാണ് മുഖ്യ ലക്ഷ്യമെങ്കിൽ ക്ലിഫ് ഹൗസിലോ സെക്രട്ടേറിയേറ്റിലോ കുശിനിക്കാരന്റെ പോസ്റ്റ് ഒഴിവുണ്ടോന്ന് തിരക്കണം,” എന്ന് പറഞ്ഞുകൊണ്ടാണ് മുബാസ് ഓടക്കാലി തന്റെ വിമർശനം അവസാനിപ്പിച്ചത്.
![]()
