തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ ‘വിക്രം 1’ റോക്കറ്റ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി എഞ്ചിനീയർമാരുടെ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ച 14 അംഗ മലയാളി സംഘത്തിലെ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.
രാജ്യത്തിന്റെ ചരിത്രപരമായ ബഹിരാകാശ നേട്ടത്തിന് പിന്നിലെ മലയാളികളുടെ സമാനതകളില്ലാത്ത സംഭാവന കേരളത്തിന് വലിയ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോക്കറ്റ് നിർമാണം, ഗുണനിലവാരം ഉറപ്പാക്കൽ, സാങ്കേതിക നിയന്ത്രണം തുടങ്ങി സുപ്രധാന മേഖലകളിൽ മികവുറ്റ ചുമതലകൾ നിർവഹിച്ചാണ് ഈ മലയാളി യുവനിര രാജ്യത്തിന് മാതൃകയായത്.
മുഖ്യമന്ത്രുമായി കൂടിക്കാഴ്ച നടത്തിയത് 7 അംഗ സംഘം
സെക്രട്ടേറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ:
നിർമൽ നെൽസൺ (പറക്കോട്, പത്തനംതിട്ട): വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനങ്ങൾ ഏകോപിപ്പിച്ചു.
അജിത് കുമാർ എസ് (വെട്ടിക്കോട്, ആലപ്പുഴ): ലിക്വിഡ് പ്രൊപ്പൽഷൻ സ്റ്റേജിന്റെ രൂപകല്പന കൈകാര്യം ചെയ്തു.
ഡോ. ബിനറ്റ് മോനച്ചൻ (കൊട്ടാരക്കര, കൊല്ലം): ഫ്ലൂയിഡ് കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പനയും പരിശോധനയും നടത്തി.
അജിൻ ഘോഷ് കെ.കെ (നടുവണ്ണൂർ, കോഴിക്കോട്): പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ ഡിസൈനിംഗിൽ പങ്കാളിയായി.
രഞ്ജിത് രവി (കോഴിക്കോട്)
ലിന്റ് സി. തോമസ് (കോഴിക്കോട്): ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി ടീം അംഗം.
അഞ്ചലി അശോകൻ (എറണാകുളം): ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി ടീം അംഗം.
ഇവർക്ക് പുറമേ വൈശാഖ് വി, രംഷീജ് എം, അനന്തകൃഷ്ണൻ, വിഷ്ണു എം.കെ, ശ്രീനാഥ് എസ്, രാഹുൽ രമേഷ്, അലക്സിസ് ജെ. നീരയ്ക്കൽ എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങൾ.
പ്രത്യേക ഉപഹാരങ്ങൾ കൈമാറി
ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തും തടസ്സമില്ലാതെ എഴുതാൻ കഴിയുംവിധം പ്രത്യേകമായി രൂപകല്പന ചെയ്ത ‘സ്‌പേസ് പേന’യും, ഗഗൻയാൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല രചിച്ച ‘ദ സെക്കൻഡ് ഓർബിറ്റ്’ എന്ന പുസ്തകവും എഞ്ചിനീയർമാരുടെ സംഘം മുഖ്യമന്ത്രിക്ക് ഉപഹാരമായി നൽകി.
