തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ച അഞ്ച് പ്രധാന ഗാരൻ്റികളില്‍ സുപ്രധാനമായ രണ്ടെണ്ണത്തിനു തുടക്കമിട്ടുകൊണ്ട് വി.ഡി. സതീശൻ സർക്കാർ ഭരണം ആരംഭിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശാ വർക്കർമാരുടെയും ആയമാരുടെയും വേതനം വര്‍ധിപ്പിച്ചും ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചും സതീശൻ കൈയടി നേടി. ഇതോടൊപ്പം മുൻ സർക്കാരിൻ്റെ കാലത്ത് നടന്ന രാഷ്ട്രീയ പകപോക്കലുകളും വിവാദ നടപടികളും പുനഃപരിശോധിക്കുമെന്ന ശക്തമായ രാഷ്ട്രീയ സൂചനയും മുഖ്യമന്ത്രി നൽകിക്കഴിഞ്ഞു.
ആശാ വർക്കർമാർക്കും ആയമാർക്കും വൻ വേതന വർദ്ധനവ്
മുൻ സർക്കാരിൻ്റെ കാലത്ത് ഓണറേറിയം വർദ്ധനവും പെൻഷനും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ 266 ദിവസം നീണ്ട സമരം നടത്തിയ ആശാ വർക്കർമാരെ ചേർത്തണച്ചുകൊണ്ടാണ് പുതിയ സർക്കാർ തുടങ്ങിയത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നൽകിയ വാക്ക് പാലിച്ച്, ആശാ വർക്കർമാരുടെ വേതനത്തിൽ 3,000 രൂപയുടെ വർദ്ധനവ് വരുത്തി. ഇതോടെ ഇവരുടെ മാസവേതനം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയരും. കൂടാതെ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി ആയമാർ എന്നിവർക്ക് പ്രതിമാസം 1,000 രൂപയുടെ വർദ്ധനവും മന്ത്രിസഭ പ്രഖ്യാപിച്ചു.
വനിതകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ജൂൺ 15 മുതൽ
തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് മുന്നോട്ടുവെച്ച വനിതകൾക്കുള്ള സൗജന്യ കെ.എസ്.ആർ.ടി.സി യാത്രാ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് ചോദ്യം ചെയ്ത സി.പി.എമ്മിനും ബി.ജെ.പിക്കുമുള്ള മറുപടിയായി, പദ്ധതി ജൂൺ 15 മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. ഒപ്പം വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
നവകേരള സദസ്സ് മർദ്ദനം: ഗൺമാൻമാർക്കെതിരെ അന്വേഷണം
മുൻ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്ന് മർദ്ദനമേറ്റ കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എ.ഡി. തോമസ് നിലവിൽ ആലപ്പുഴയിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ ആയി മാറിയിട്ടുണ്ട്.
ഗൺമാൻമാർക്കെതിരെ കേസെടുക്കണമെന്ന 2024 നവംബറിലെ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് കാറ്റിൽപ്പറത്തി മുൻ സർക്കാർ ഇവരെ സംരക്ഷിക്കുകയായിരുന്നു. ഈ കേസിൽ പുനരന്വേഷണം നടത്തുന്നതിലൂടെ കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിനൊപ്പം നിൽക്കുകയാണ് പുതിയ സർക്കാർ.
ആദ്യ മന്ത്രിസഭാ യോഗത്തിലൂടെ തന്നെ ജനക്ഷേമവും രാഷ്ട്രീയ നീതിയും ഒരുപോലെ നടപ്പാക്കുമെന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയിരിക്കുന്നത്.