തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ തലസ്ഥാനത്തെ മൂന്ന് പ്രധാന മണ്ഡലങ്ങളിലേക്ക് നീളുന്നു. വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികൾ കനത്ത തിരിച്ചടി നേരിടുമെന്നാണ് നിലവിലെ സൂചനകൾ. അതിശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയുൾപ്പെടെയുള്ള വിവാദങ്ങളും ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കഴക്കൂട്ടം: ശബരിമല വിവാദം വീണ്ടും പുകയുന്നു
ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴക്കൂട്ടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് വിനയാകുന്നത്. വിവാദ പുരുഷനായ കടകംപള്ളി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. ഇവിടെ കോൺഗ്രസിന്റെ ശരത് ചന്ദ്ര പ്രസാദും ബി.ജെ.പിയുടെ കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിലാണ് പ്രധാന പോരാട്ടം.
നേമം: ചന്ദ്രശേഖറും ശബരിയും നേർക്കുനേർ
ബി.ജെ.പി ഏറെ പ്രതീക്ഷ വെക്കുന്ന നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ വി. ശിവൻകുട്ടി എൽ.ഡി.എഫിനായി മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ പ്രചരണത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ ചികിത്സ തേടിയ ശിവൻകുട്ടിയെ പാർട്ടി നിർബന്ധിച്ചാണ് മത്സരരംഗത്തിറക്കിയതെന്നാണ് റിപ്പോർട്ട്. യു.ഡി.എഫിനായി യുവനേതാവ് കെ.എസ് ശബരിനാഥൻ എത്തിയതോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ശബരിയുടെ മതേതര പ്രതിച്ഛായയും ഊർജ്ജസ്വലതയും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ്.
വട്ടിയൂർക്കാവ്: പ്രശാന്തിന് അഴിമതി ആരോപണങ്ങൾ വിനയാകുന്നു
വട്ടിയൂർക്കാവിൽ കോൺഗ്രസ് കരുത്തൻ കെ. മുരളീധരനും ബി.ജെ.പിയുടെ ആർ. ശ്രീലേഖയും (മുൻ ഡി.ജി.പി) തമ്മിലാണ് പ്രധാന മത്സരം. ‘കണ്ണാടിപ്പാലം’ അഴിമതി ആരോപണത്തിൽ മുങ്ങിനിൽക്കുന്ന സിറ്റിംഗ് എം.എൽ.എ വി.കെ പ്രശാന്തിനെതിരെ കടുത്ത ജനവികാരമുണ്ട്. മതേതര വോട്ടുകൾ ഏകീകരിക്കപ്പെടുന്നതോടെ കെ . മുരളീധരന് ഇവിടെ വിജയം സുനിശ്ചിതമാണ്.
![]()
