തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന ആശാ വർക്കർമാരെ വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടി. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം വെറും പാഴ്വാക്കാകുന്നു. പ്രഖ്യാപനത്തിന് ആനുപാതികമായ തുക ബജറ്റിൽ വകയിരുത്താതെയാണ് സർക്കാർ ഈ വിഭാഗത്തെ വഞ്ചിച്ചിരിക്കുന്നത്.
പ്രഖ്യാപനം 9000, നൽകുന്നത് 8000!
നിലവിൽ 8000 രൂപയാണ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം. ഇത് 9000 രൂപയായി ഉയർത്തുമെന്നായിരുന്നു ബജറ്റിലെ വാഗ്ദാനം. എന്നാൽ ബജറ്റ് രേഖകൾ പുറത്തുവന്നപ്പോൾ സർക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായാണ് വ്യക്തമാകുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 26,125 ആശാ വർക്കർമാർക്കായി പഴയ നിരക്കായ 8000 രൂപ വെച്ച് കണക്കാക്കിയുള്ള 250.80 കോടി രൂപ മാത്രമാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്.
ആശാ വർക്കർമാർക്കുള്ള അലവൻസ് – 2210-06-112-98- 34 ( നോൺ- പ്ലാൻ ) എന്ന ശീർഷകത്തിലാണ് വകയിരുത്തുന്നത്. 2026-27 ൽ 250.80 കോടിയാണ് ഇതിൽ വകയിരുത്തിയിരിക്കുന്നത്.
31.35 കോടിയുടെ കുറവ്; ആരോഗ്യ വകുപ്പ് ധനവകുപ്പിനെ സമീപിച്ചു
ബജറ്റ് പ്രഖ്യാപന പ്രകാരം 1000 രൂപ അധികമായി നൽകണമെങ്കിൽ വർഷം തോറും 282.15 കോടി രൂപ ആവശ്യമാണ്. എന്നാൽ ബജറ്റിൽ അനുവദിച്ച തുക പ്രകാരം വർദ്ധിപ്പിച്ച തുക നൽകാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ, കുറവുള്ള 31.35 കോടി രൂപ കൂടി അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഇപ്പോൾ ധനവകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
ആശമാരുടെ പ്രതിഷേധം ശക്തമാകുന്നു
കഠിനമായ ജോലിഭാരത്തിനിടയിലും തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തങ്ങളെ സർക്കാർ നിരന്തരം കബളിപ്പിക്കുകയാണെന്ന് ആശാ വർക്കർമാർ ആരോപിക്കുന്നു. ബജറ്റിൽ പ്രഖ്യാപനം നടത്തി കയ്യടി നേടുകയും എന്നാൽ പ്രായോഗികമായി തുക അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ധനവകുപ്പിന്റെ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് മാത്രമായിരുന്നു ഈ പ്രഖ്യാപനമെന്നാണ് ഒരു വിഭാഗം തൊഴിലാളി സംഘടനകളുടെ ആക്ഷേപം.
ആരോഗ്യ വകുപ്പിന്റെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ ആശാ വർക്കർമാരുടെ ഓണറേറിയം മുടങ്ങാനോ അല്ലെങ്കിൽ വർദ്ധനവ് നടപ്പിലാകാതിരിക്കാനോ സാധ്യതയുണ്ട്.
![]()
