തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ് ചെയ്തു. എട്ട് ഗഡുക്കളായി കുടിശിക നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ്, വിതരണ തീയതിയോ രീതിയോ വ്യക്തമാക്കുന്ന ഉത്തരവ് ഇറക്കാതെ ഫയൽ അവസാനിപ്പിച്ചിരിക്കുന്നത്.

രേഖകൾ പുറത്ത്; ഫയൽ ‘ക്ലോസ്ഡ്’
ധനവകുപ്പിലെ പി.ആർ.യു (PRU) വിഭാഗത്തിലുള്ള PRU-2/26/2026-FIN എന്ന ഫയലാണ് മാർച്ച് 11-ന് ക്ലോസ് ചെയ്തിരിക്കുന്നത്. “G.O. Issued” (ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു) എന്ന കാരണമാണ് ഫയൽ അവസാനിപ്പിക്കാൻ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വിതരണം സംബന്ധിച്ച കൃത്യമായ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ വിശദമായ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ധനമന്ത്രിയുടെ ഇടപെടലെന്ന് സൂചന
2021 മുതലുള്ള കുടിശിക എട്ട് ഗഡുക്കളായി നൽകുമെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. ഇതിന്റെ തുടർനടപടികൾ എങ്ങനെ വേണമെന്ന വിശദമായ ഉത്തരവ് പിന്നീട് വരുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് വിതരണം സംബന്ധിച്ച പ്രത്യേക ഉത്തരവ് ഇപ്പോൾ പുറപ്പെടുവിക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കർശന നിർദ്ദേശം നൽകിയതോടെയാണ് ഫയൽ നടപടികൾ ധൃതിപിടിച്ച് അവസാനിപ്പിച്ചത്.
![]()
