ഹവാന: പതിറ്റാണ്ടുകളായി തുടരുന്ന അടിച്ചമർത്തലുകൾക്കും പട്ടിണിക്കുമൊടുവിൽ ക്യൂബൻ ജനത തെരുവിലിറങ്ങുന്നു. രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയും ഭക്ഷ്യക്ഷാമത്തിലൂടെയും കടന്നുപോകുമ്പോൾ, ഭരണകൂടത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് സാധാരണക്കാർ. വടക്കൻ ക്യൂബയിലെ മോറോൺ (Moron) നഗരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനം ജനക്കൂട്ടം ആക്രമിച്ച് തകർത്തു.
ഇരുട്ടിലായ ക്യൂബ; പട്ടിണിയിൽ ജനങ്ങൾ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യൂബയുടെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ഇരുട്ടിലാണ്. പ്രതിദിനം 18 മുതൽ 20 മണിക്കൂർ വരെ നീളുന്ന പവർകട്ടുകൾ ജനജീവിതം നരകതുല്യമാക്കി. ഇതിനൊപ്പം അവശ്യസാധനങ്ങളുടെ ദൗർലഭ്യവും പട്ടിണിയും കൂടിയായതോടെ ജനങ്ങളുടെ ക്ഷമ നശിച്ചു. “ഞങ്ങൾക്ക് ജീവിക്കണം”, “സ്വാതന്ത്ര്യം വേണം” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്.
ഭരണകൂടത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി ആക്രമണം
ശനിയാഴ്ച പുലർച്ചയോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിലെ ഫർണിച്ചറുകളും രേഖകളും നശിപ്പിക്കുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയും ചെയ്തു. ഓഫീസിന് പുറമെ സർക്കാർ നിയന്ത്രണത്തിലുള്ള കടകൾക്കും ഔഷധശാലകൾക്കും നേരെയും ആക്രമണമുണ്ടായി.
അടിച്ചമർത്തൽ തുടരുന്നു
സംഭവത്തെത്തുടർന്ന് നഗരത്തിൽ വൻ സൈനിക സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അഞ്ച് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ‘വിദേശ ശക്തികളുടെ ഏജന്റുമാർ’ എന്നും ‘അക്രമികൾ’ എന്നുമാണ് സർക്കാർ മുദ്രകുത്തുന്നത്. എന്നാൽ, സ്വന്തം ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പരാജയമാണ് ഈ കലാപത്തിലൂടെ പുറത്തുവരുന്നത്.
ഇന്ധനക്ഷാമവും പവർ പ്ലാന്റുകളുടെ തകരാറുമാണ് പ്രശ്നമെന്ന് പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ അവകാശപ്പെടുമ്പോഴും, ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകയുകയാണ്. അമേരിക്കൻ ഉപരോധത്തെ പഴിചാരി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഭരണകൂടത്തിന് വരും ദിവസങ്ങൾ അതിനിർണ്ണായകമായിരിക്കും.
![]()
