തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിആർഡി (PRD) വഴി കോടികൾ പൊടിച്ച് സർക്കാർ. ‘നവകേരളം – സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം’ എന്ന പേരിൽ നടത്തുന്ന വികസന ക്ഷേമ പഠന പരിപാടിക്കായി അച്ചടിച്ച സാധനങ്ങൾക്ക് മാത്രം 8 കോടി രൂപ ചിലവാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. മുൻകൂട്ടി അനുമതി വാങ്ങാതെ നടത്തിയ പണമിടപാടുകൾക്ക് മുൻകാല പ്രാബല്യത്തോടെ (Ex-post facto sanction) സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുകയാണ്.
ചെലവ് കേട്ട് ഞെട്ടി പൊതുജനം
നവകേരളം പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വെറും അഞ്ച് ഇനം സാധനങ്ങൾക്കാണ് 8 കോടി രൂപ വകയിരുത്തിയിരിക്കുന്നത്:
- സർവേ ഫോമുകൾ
- ഫീഡ്‌ബാക്ക് ഫോമുകൾ
- ബ്രോഷറുകൾ
- പാഡുകൾ
- നോട്ട് ബുക്കുകൾ
85,000 ബുക്ക്‌ലെറ്റുകൾ അച്ചടിക്കാനായി കേരള ബുക്‌സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിക്ക് (KBPS) നൽകിയ വർക്ക് ഓർഡറാണ് ഇപ്പോൾ സർക്കാർ സാധൂകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. 20 കോടി രൂപ മൊത്തം ചിലവ് പ്രതീക്ഷിക്കുന്ന പരിപാടിയിലാണ് സിംഹഭാഗവും അച്ചടി കാര്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്.

പിന്നാമ്പുറത്തെ ‘വേലകൾ’
നടപടിക്രമങ്ങൾ പാലിക്കാതെ പണം ചിലവാക്കിയ ശേഷം അത് നിയമവിധേയമാക്കുന്ന രീതിയാണ് ഇവിടെയും പിന്തുടരുന്നത്. 2025 നവംബറിൽ തന്നെ കെ.ബി.പി.എസിന് വർക്ക് ഓർഡർ നൽകിയിരുന്നു. എന്നാൽ അന്ന് കൃത്യമായ സർക്കാർ ഉത്തരവ് (Government Order) നിലവിലുണ്ടായിരുന്നില്ല. ഉത്തരവില്ലാതെ പണം നൽകിയാൽ ട്രഷറിയിൽ നിന്ന് തുക പാസാകില്ല എന്ന തിരിച്ചറിവിലാണ് 2026 മാർച്ച് 4-ന് പിആർഡി തിരക്കിട്ട് സാധൂകരണ ഉത്തരവ് ഇറക്കിയത്.
സാമ്പത്തിക അച്ചടക്കം എവിടെ?
സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ട്രഷറി നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ഇത്തരം ആഡംബര ചിലവുകൾക്ക് യാതൊരു നിയന്ത്രണവുമില്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. സന്നദ്ധ സേനാംഗങ്ങൾക്കായി അച്ചടിക്കുന്ന ഈ ബുക്ക്‌ലെറ്റുകൾക്ക് ഇത്രയധികം തുക ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
![]()
