തിരുവനന്തപുരം: നിയമവാഴ്ച നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് ഭരണത്തലവൻ തന്നെ നിയമം ലംഘിച്ചാൽ ആര് ചോദിക്കും? “രാജാവിന് തെറ്റുപറ്റില്ല” എന്ന ഫ്യൂഡൽ ചിന്താഗതിയോടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. സ്പ്രിംഗ്ളർ കേസിലെ ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഈ ഗുരുതരമായ ലംഘനം.
ഹൈക്കോടതി പറഞ്ഞത് എന്ത്?
സ്പ്രിംഗ്ളർ കേസിൽ സർക്കാർ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു:
”ഭാവിയിൽ വിവരങ്ങൾ ശേഖരിക്കുമ്പോൾ, അത് മൂന്നാം കക്ഷി സേവനദാതാക്കൾക്ക് ലഭ്യമാകാൻ സാധ്യതയുണ്ടെന്ന് ഓരോ പൗരനെയും അറിയിച്ചിരിക്കണം. അവരുടെ കൃത്യമായ സമ്മതം (Consent) ഇതിനായി വാങ്ങിയിരിക്കണം.”
എന്നാൽ ഈ ഉത്തരവിനെ പുച്ഛിച്ചുതള്ളിക്കൊണ്ടാണ് സർക്കാർ ശേഖരിച്ച ഔദ്യോഗിക വിവരങ്ങൾ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പി.ആർ വർക്കിനായി ഉപയോഗിക്കുന്നത്.
ഡാറ്റാ ദുരുപയോഗം: കണക്കുകൾ ഇങ്ങനെ
- 62 ലക്ഷം പെൻഷൻകാർ: ക്ഷേമ പെൻഷൻ ലഭിച്ചവരുടെ ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ വക ‘സന്ദേശങ്ങൾ’ പ്രവഹിക്കുന്നു. പെൻഷൻ വിതരണത്തിന് നൽകിയ നമ്പറുകൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു?
- 12 ലക്ഷം സർക്കാർ ജീവനക്കാർ: 10 ശതമാനം ഡി.എ/ഡി.ആർ അനുവദിച്ചതിന് പിന്നാലെ ജീവനക്കാരുടെയും അധ്യാപകരുടെയും ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് വക സന്ദേശങ്ങളെത്തുന്നു.
- സംരംഭകരും സ്ത്രീകളും: സംരംഭകരുടെയും സ്ത്രീ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെയും ഡാറ്റാ ബേസുകൾ പൂർണ്ണമായും രാഷ്ട്രീയ ആവശ്യത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് കൈക്കലാക്കി.
- സംരംഭകർ: സംസ്ഥാനത്തെ ചെറുകിട-വൻകിട സംരംഭകരുടെ വിവരങ്ങളും ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിക്കുന്നു.
രഹസ്യസ്വഭാവം തകർക്കപ്പെടുന്നു
സർക്കാർ സേവനങ്ങൾക്കായി നൽകുന്ന ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഇത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് പൗരന്റെ സ്വകാര്യതയിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ്. സ്പ്രിംഗ്ളർ വിധിയിലെ ഓരോ വരിയും ലംഘിച്ചുകൊണ്ട് നടക്കുന്ന ഈ “ഡാറ്റാ മാഫിയ” പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി പറയേണ്ടി വരും.
നിയമത്തെക്കാൾ വലുതാണ് രാജാവെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി മാറുന്നത് കേരളത്തിന് ഗുണകരമല്ല. പൗരന്മാരുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമവിദഗ്ധരും പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.