തിരുവനന്തപുരം: ടൂറിസം വകുപ്പിലെ താൽക്കാലിക ജീവനക്കാരായ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാക്കി ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ്. വകുപ്പിലെ ‘സഖാക്കൾക്ക്’ സ്ഥിരനിയമനം നൽകണമെന്നാവശ്യപ്പെട്ട് ശിഖ സുരേന്ദ്രൻ സമർപ്പിച്ച ശുപാർശ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചു കഴിഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന്മേൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ.
യോഗ്യരായവരെ തഴഞ്ഞതായി പരാതി
സ്ഥിരപ്പെടുത്തൽ നീക്കം വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പത്ത് വർഷത്തിലേറെ പ്രവൃത്തി പരിചയവും മതിയായ യോഗ്യതയുമുള്ള നിരവധി പേരെ തഴഞ്ഞാണ്, രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തി ചിലരെ തിരുകിക്കയറ്റാൻ ശിഖ സുരേന്ദ്രൻ ശുപാർശ നൽകിയിരിക്കുന്നത് എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സീനിയോറിറ്റി മറികടന്നുള്ള ഈ നീക്കം വകുപ്പിനുള്ളിലും വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഐഎഎസ് കേഡർ പാർട്ടി കേഡറാകുന്നുവോ?
ഒരു ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയിൽ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടതിന് പകരം, ഭരണകക്ഷിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടി കേഡറെപ്പോലെയാണ് ശിഖ സുരേന്ദ്രൻ പ്രവർത്തിക്കുന്നതെന്ന് വിമർശനമുയരുന്നു. “ഐഎഎസ് കേഡറിനെ പാർട്ടി കേഡറാക്കി മാറ്റുന്നു” എന്ന ഗൗരവകരമായ ആരോപണമാണ് ഉയരുന്നത്.
![]()
