കൊച്ചി: കേരളത്തിൻ്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് സർക്കാർ നിരത്തുന്ന അവകാശവാദങ്ങളും നിലവിലെ യാഥാർത്ഥ്യവും തമ്മിലുള്ള അകലം വർദ്ധിച്ചുവരികയാണ്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കുകൾ പരിശോധിച്ചാൽ, സംസ്ഥാനം നേരിടുന്നത് സാധാരണമായ ഒരു സാമ്പത്തിക ഞെരുക്കമല്ല, മറിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു തകർച്ചയാണെന്ന് വ്യക്തമാകും. റവന്യു വരവും റവന്യു ചെലവും തമ്മിലുള്ള അന്തരമായ റവന്യു കമ്മി (Revenue Deficit) ഓരോ വർഷവും കുതിച്ചുയരുന്നത് ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമല്ല.
കണക്കിലെ ആപൽസൂചനകൾ
2022-23ൽ ഏകദേശം 9,000 കോടി രൂപയായിരുന്ന റവന്യു കമ്മി വെറും മൂന്ന് വർഷം കൊണ്ട് 29,000 കോടി രൂപയ്ക്ക് മുകളിലേക്ക് ഉയർന്നത് (2024-25 പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം) കടുത്ത ഭരണപരാജയമാണ് വിരൽ ചൂണ്ടുന്നത്. നടപ്പ് സാമ്പത്തിക വർഷം (2025-26) 27,124.52 കോടി രൂപയാണ് കമ്മി പ്രതീക്ഷിക്കുന്നതെങ്കിലും, ഒൻപത് മാസത്തെ വരുമാനക്കണക്കുകൾ നോക്കുമ്പോൾ ഇത് മുമ്പത്തെ റെക്കോർഡുകളും ഭേദിക്കാനാണ് സാധ്യത.
വികസനം ബലികൊടുക്കപ്പെടുമ്പോൾ
റവന്യു കമ്മി വർദ്ധിക്കുമ്പോൾ സ്വാഭാവികമായും സർക്കാർ ചെയ്യുന്നത് വികസന പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച പ്ലാൻ ഫണ്ട് വെട്ടിക്കുറയ്ക്കുക എന്നതാണ്. നിലവിൽ 40 ശതമാനം പോലും പ്ലാൻ ഫണ്ട് വിനിയോഗിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിനർത്ഥം, റോഡുകൾ, ആശുപത്രികൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി നീക്കിവെച്ച പണം വകമാറ്റുകയോ മുടക്കുകയോ ചെയ്യുന്നു എന്നാണ്.
ധനമന്ത്രിയുടെ പരാജയം?
ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കീഴിൽ കേരളത്തിൻ്റെ ധനകാര്യ പ്ലാനിംഗ് പാളുന്നു എന്ന ആക്ഷേപം ശരിവെയ്ക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. വരുമാനം വർദ്ധിപ്പിക്കാനുള്ള ക്രിയാത്മകമായ വഴികൾ തേടുന്നതിന് പകരം കടമെടുപ്പ് പരിധി ഉയർത്താൻ കേന്ദ്രത്തോട് അപേക്ഷിക്കുകയോ, ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുകയോ ചെയ്യുന്ന നയമാണ് സർക്കാർ തുടരുന്നത്. നികുതി പിരിവിലെ കാര്യക്ഷമത വർദ്ധിപ്പിക്കാത്തതും അനാവശ്യമായ ധൂർത്തും സംസ്ഥാനത്തെ കടക്കെണിയിലാക്കി.
പരിഹാരം എവിടെ?
സാമ്പത്തിക അച്ചടക്കം വാക്കുകളിൽ മാത്രം പോരാ, മറിച്ച് പ്രവൃത്തിയിലാണ് വേണ്ടത്. റവന്യു വരുമാനം വർദ്ധിപ്പിക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയും, അനാവശ്യ റവന്യു ചെലവുകൾ കർശനമായി നിയന്ത്രിക്കുകയും വേണം. അല്ലാത്തപക്ഷം, വരും തലമുറ വലിയൊരു ബാധ്യതയുടെ നടുവിലാകും ജീവിക്കേണ്ടി വരിക.
![]()
