തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനും മുൻ ഗതാഗത മന്ത്രിയുമായ ആൻ്റണി രാജു ജയിലിലേക്ക്. നിയമപോരാട്ടങ്ങൾക്കൊടുവിൽ, 32 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറി കേസിലാണ് എം.എൽ.എയ്ക്ക് തിരിച്ചടിയുണ്ടാകുന്നത്. 2021 മുതൽ 2023 വരെ സംസ്ഥാനത്തെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ആൻ്റണി രാജു, പിണറായി സർക്കാരിൻ്റെ രണ്ടാം ഊഴത്തിലെ പ്രമുഖ മുഖമായിരുന്നു.
നവകേരള ബസിൻ്റെ ബുദ്ധികേന്ദ്രം
രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ‘നവകേരള യാത്ര’ ഒരു ബസിൽ ആക്കാമെന്ന വിപ്ലവകരമായ നിർദ്ദേശം മന്ത്രിസഭയിൽ മുന്നോട്ടുവെച്ചത് ആൻ്റണി രാജുവായിരുന്നു. ഏകദേശം 2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ആഡംബര ബസ് എന്ന ആശയം അദ്ദേഹത്തിൻ്റെ മസ്തിഷ്കത്തിൽ ഉദിച്ചതായിരുന്നു.
എന്താണ് തൊണ്ടിമുതൽ കേസ്?
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസാണിത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് ആൻ്റണി രാജുവിനെതിരെയുള്ള ആരോപണം. കേസിൽ നേരത്തെ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു മുതിർന്ന നേതാവ് തന്നെ ഇത്തരമൊരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നത് എൽ.ഡി.എഫ് സർക്കാരിനും വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
![]()
