തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് ‘വൈബ് കോസ്’ (VIBE COSS) എന്ന സ്ഥാപനത്തിന് ചട്ടങ്ങൾ ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയെന്നാണ് പരാതി. സംസ്ഥാനത്ത് ഒ ഭരണമാറ്റമുണ്ടായാൽ എം.എൽ.എ അഴിക്കുള്ളിലാകാൻ സാധ്യതയുണ്ടെന്ന ചർച്ചകൾ ഇതോടെ സജീവമായി.
നിബന്ധനകൾ കാറ്റിൽ പറത്തി കരാറുകൾ
2021 ഓഗസ്റ്റ് 5-ന് പ്രവർത്തനം ആരംഭിച്ച വൈബ് കോസിന്, വെറും ആറ് മാസത്തിനുള്ളിൽ ആക്കുളം ലെഷർ ആൻഡ് അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ കരാർ ലഭിച്ചതാണ് പ്രധാന ആരോപണം.
- മാനദണ്ഡം: കുറഞ്ഞത് 10 ലക്ഷം രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കേ ടെണ്ടറിൽ പങ്കെടുക്കാൻ അർഹതയുള്ളൂ എന്നായിരുന്നു നിബന്ധന.
- ലംഘനം: എം.എൽ.എ ചീഫ് പ്രമോട്ടറായ സ്ഥാപനമെന്ന പരിഗണന നൽകി ടെണ്ടറിൽ പങ്കെടുപ്പിക്കണമെന്ന് വൈബ് കോസ് ആവശ്യപ്പെട്ടു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം ഡി.ടി.പി.സി ഇത് അംഗീകരിക്കുകയായിരുന്നു.
അർഹതപ്പെട്ട മറ്റ് കമ്പനികളെ മറികടന്നാണ് വൈബ് കോസിന് ഈ കരാർ നൽകിയത്. ഇതിന് പിന്നാലെ വിവാദമായ ആക്കുളം ഗ്ലാസ് ബ്രിഡ്ജ് പദ്ധതിയും ഇവർക്ക് തന്നെ ലഭിച്ചു.
അഡ്വഞ്ചർ ടൂറിസത്തിലെ ‘വിചിത്ര’ വ്യവസ്ഥകൾ
നേരത്തെ ഡി.ടി.പി.സിയുമായി ചേർന്ന് പ്രവർത്തിച്ച പരിചയമുള്ളവർക്ക് മാത്രമേ ഗ്ലാസ് ബ്രിഡ്ജ് കരാറിൽ പങ്കെടുക്കാൻ കഴിയൂ എന്ന വിചിത്രമായ നിബന്ധന വൈബ് കോസിനെ സഹായിക്കാൻ വേണ്ടി മാത്രം ഉൾപ്പെടുത്തിയതാണെന്ന് ആരോപണമുണ്ട്. നിർമ്മാണത്തിലെ അപാകത മൂലം രണ്ട് തവണ ഗ്ലാസ് പൊട്ടി പാലം അടച്ചിടേണ്ടി വന്നത് വലിയ വാർത്തയായിരുന്നു.
ആരോപണവുമായി വീണ എസ്. നായർ
വി.കെ. പ്രശാന്തിന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന അഡ്വ. വീണ എസ്. നായർ ഫേസ്ബുക്കിലൂടെയാണ് ഈ തട്ടിപ്പുകൾ പുറത്തുവിട്ടത്. പ്രശാന്തിനെതിരെ വിജിലൻസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് വീണ എസ്. നായർ.
![]()
