കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി നടി മഞ്ജു വാരിയർ. ഈ കേസിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ലെന്നും, കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും മഞ്ജു വാരിയർ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറിച്ചു.
കേസിൽ നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കുകയും പൾസർ സുനിൽ അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മഞ്ജു വാരിയർ തന്റെ നിലപാട് വ്യക്തമാക്കിയത്.
മഞ്ജു വാരിയറുടെ വാക്കുകൾ ഇങ്ങനെ:
”ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.”
ആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ എന്നും, പൊലീസിലും നിയമസംവിധാനത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അത് കണ്ടെത്തിയേ തീരൂ എന്നും മഞ്ജു വാരിയർ കൂട്ടിച്ചേർത്തു.
പോരാട്ടം അവൾക്കുവേണ്ടി മാത്രമല്ല:
ഈ പോരാട്ടം അതിജീവിതയ്ക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്‌ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും ഭയപ്പാടില്ലാതെ തലയുയർത്തിപ്പിടിച്ച് നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായേ തീരൂ എന്നും മഞ്ജു വാരിയർ ആവശ്യപ്പെട്ടു. “അന്നും, ഇന്നും, എന്നും അവൾക്കൊപ്പം,” എന്ന വാചകത്തോടെയാണ് മഞ്ജു വാരിയർ കുറിപ്പ് അവസാനിപ്പിച്ചത്.
സംഭവത്തിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യമായി പൊതു ഇടത്തിൽ തുറന്നുപറഞ്ഞ വ്യക്തികളിൽ ഒരാളാണ് മഞ്ജു വാരിയർ. പ്രോസിക്യൂഷൻ കേസിൽ ശക്തമായ മൊഴി നൽകി അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്ന വ്യക്തികൂടിയാണ് താരം.
വിധിയിലെ പ്രധാനാംശങ്ങൾ:
വിചാരണക്കോടതി വിധി പ്രകാരം കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികളായ പൾസർ സുനിൽ ഉൾപ്പെടെയുള്ളവർക്ക് 20 വർഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. കൂടാതെ പിഴ ഒടുക്കാത്ത പക്ഷം പ്രതികൾ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും, പിഴത്തുകയിൽ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, കേസിൽ ഗൂഢാലോചനക്കുറ്റം നേരിട്ട ദിലീപ് അടക്കം നാലുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
![]()
