തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം വെറും പാഴ് വാക്കായി മാറിയോ? കേസുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 16 ന് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മൂന്ന് മാസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകാത്തതാണ് ഇപ്പോൾ ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന മന്ത്രിസഭാ യോഗത്തിലാണ് ശബരിമല യുവതീ പ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (CAA) സമരങ്ങളിലെ കേസുകളും പിൻവലിക്കുമെന്നും അന്ന് പ്രഖ്യാപനമുണ്ടായിരുന്നു.
എന്നാൽ, കേസുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് എ പി അനിൽ കുമാർ എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രണ്ട് മാസത്തിലധികമായിട്ടും മറുപടി നൽകാത്തത് പ്രതിപക്ഷ വിമർശനത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. വാഗ്ദാനം പാലിക്കാത്തതാണ് മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വീണ എസ് നായരുടെ വിമർശനം:
പിണറായി വിജയന്റെ ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ് നായർ ശക്തമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ കപടതയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വീണ എസ് നായർ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചു.
”2021 ൽ അങ്ങ് ഒരു ഉറപ്പ് നടത്തിയ കാര്യം ഓർമ്മയുണ്ടോ? ഇല്ലെങ്കിൽ ഞാൻ ഓർമിപ്പിക്കാം… ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബദ്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കും എന്നായിരുന്നു ആ ഉറപ്പ്. 4 വർഷം കഴിഞ്ഞു. എത്ര കേസുകൾ രജിസ്റ്റർ ചെയ്തു? ഇതിൽ എത്ര കേസുകൾ പിൻവലിച്ചു എന്ന് പറയാമോ? ജനങ്ങൾക്ക് അറിയാൻ താല്പര്യമുണ്ട്. നിയമസഭയിൽ എ പി അനിൽ കുമാർ എം എൽ എ നൽകിയ ചോദ്യത്തിൽ രണ്ട് മാസമായിട്ടും അങ്ങ് ഉത്തരം നൽകാത്തത് എന്തുകൊണ്ടാണ്? . അയ്യന്റെ പേരിൽ ആഗോള സംഗമം നടത്തി ജനങ്ങളെ കബളിപ്പിച്ച സർക്കാർ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയേ തീരു!” – വീണ എസ് നായർ കുറിച്ചു.
സ്വർണ്ണ കൊള്ളയും തെരഞ്ഞെടുപ്പ് വിഷയവും:
ഇതിനിടെ, ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ സി പി എം നേതാവ് പത്മകുമാറും വാസുവും അടക്കമുള്ള സംഘങ്ങൾ ജയിലിലാണ്. ഈ വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഉയർന്നു കഴിഞ്ഞ സാഹചര്യത്തിൽ, കേസുകൾ പിൻവലിക്കാനുള്ള വാഗ്ദാനം പാലിക്കാൻ കഴിയാത്തത് സർക്കാരിന് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്ന സൂചനയുമുണ്ട്.