തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് നേടുമെന്ന് ഉറപ്പിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോർപ്പറേഷനിൽ യു.ഡി.എഫ് 55 സീറ്റുകൾ നേടി അധികാരത്തിലെത്തും. സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും തിരഞ്ഞെടുപ്പ് പ്രതീക്ഷകൾ തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ പിന്തുണ യു.ഡി.എഫിന്:
‘ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നത് സി.പി.എം ആണെന്നൊരു തെറ്റിദ്ധാരണ മുൻപുണ്ടായിരുന്നു. എന്നാൽ അവരുടെ തനി സ്വരൂപം ഇപ്പോൾ പുറത്തുവന്നു,’ മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വോട്ടു ചെയ്യാതിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ഇത്തവണ പൂർവാധികം ശക്തിയോടെ യു.ഡി.എഫിനൊപ്പം വരികയാണെന്ന് പല പോയിൻ്റുകളിലും തനിക്ക് മനസിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി:
ബി.ജെ.പി.യെ പ്രതീക്ഷയോടെ കണ്ടിരുന്നവർക്ക് ആ പ്രതീക്ഷ നഷ്ടമായി. യു.ഡി.എഫിന് എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളാണുള്ളത്. ശബരിമല വിഷയത്തിലാകട്ടെ, വഖഫ് വിഷയത്തിലാകട്ടെ യു.ഡി.എഫ്. എന്നും ഒരേ നിലപാടുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഈ വിഷയങ്ങളിൽ പുകമറയുണ്ടാക്കി മതങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടാൻ ശ്രമിക്കുന്ന ബി.ജെ.പി.ക്ക് ഇത്തവണ കനത്ത തിരിച്ചടിയുണ്ടാകും. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
ഇവിടെ ഇപ്പോൾ പ്രധാന മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിക്കഴിഞ്ഞെന്നും, ആരുമായിട്ടായാലും ജയിക്കുക എന്നതിൽ കുറഞ്ഞൊന്നും യു.ഡി.എഫിനു മുന്നിലില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
![]()
