തിരുവനന്തപുരം മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. ഇന്ന് ഉച്ചയോടെ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയത്. പരാതിക്കൊപ്പം സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായകമായ തെളിവുകളും യുവതി കൈമാറിയതായാണ് റിപ്പോർട്ട്.
ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതിജീവിത നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക പീഡന പരാതി നൽകുകയായിരുന്നു. സഹോദരനൊപ്പമാണ് യുവതി വൈകിട്ട് 4:30 ഓടെ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്.
ചാറ്റുകളും ശബ്ദരേഖകളും ഉൾപ്പെടെ എല്ലാ നിർണ്ണായക തെളിവുകളും സഹിതം യുവതി നേരിട്ട് പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ എത്തുന്ന തരത്തിൽ കേസിന്റെ അന്വേഷണം നീങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിലേക്ക്
യുവതി നൽകിയ പരാതി ഇന്ന് തന്നെ മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറും. തുടർന്ന് പരാതി ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിക്കുന്നതോടെ രാഹുലിനെതിരായ നടപടികളുടെ സ്വഭാവം മാറും.
പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികത ഉറപ്പാക്കുകയും ചെയ്യും. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്. യുവതിയെ കൊല്ലുമെന്ന തരത്തിലുള്ള പരാമർശങ്ങൾ ശബ്ദരേഖയിൽ ഉള്ള സാഹചര്യത്തിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്താനും അന്വേഷണ സംഘത്തിന് കഴിയും.
നേരത്തേ പുറത്തുവന്ന ശബ്ദരേഖകളും ചാറ്റുകളും അടിസ്ഥാനമാക്കി ഓഗസ്റ്റിൽ ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നുവെങ്കിലും, പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നതിനാൽ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. അതിജീവിത മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്യാത്തതിനാൽ കേസ് എങ്ങുമെത്താത്ത സ്ഥിതിയിലായിരുന്നു. എന്നാൽ, നിലവിൽ യുവതി തന്നെ പരാതിയുമായി രംഗത്തെത്തിയത് കേസിന്റെ ഗതി നിർണ്ണയിക്കും.
![]()
