കോട്ടയം: ദ്വാരപാലക ശിൽപം മോഷണം പോയ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മാനം ‘രണ്ട് കോടിയിൽ നിന്ന് പത്ത് ലക്ഷമായി കുറഞ്ഞെന്ന്’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോഷണക്കേസിലെ പ്രതികളായ പത്മകുമാറും വാസുവും അറസ്റ്റിലായതോടെയാണ് മന്ത്രിയുടെ നഷ്ടപരിഹാര തുക കുറഞ്ഞതെന്ന് സതീശൻ ആരോപിച്ചു.
”ദ്വാരപാലക ശിൽപം ഏത് കോടീശ്വരനാണ് നൽകിയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് പറഞ്ഞതിനാണ് എനിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് നൽകിയപ്പോൾ രണ്ട് കോടിയായിരുന്ന നഷ്ടപരിഹാരം കോടതിയിൽ എത്തിയപ്പോൾ പത്ത് ലക്ഷമായി കുറഞ്ഞു. പത്മകുമാറും വാസുവും അറസ്റ്റിലായതോടെയാണ് രണ്ട് കോടിയുടെ മാനം പത്ത് ലക്ഷമായി കുറഞ്ഞത്,” കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വി.ഡി. സതീശൻ പറഞ്ഞു.
ഗൂഢാലോചനയിൽ സി.പി.എമ്മിനും പങ്ക്
ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് ആരാണെന്ന് വാസുവും പത്മകുമാറും മൊഴി നൽകിയിട്ടുണ്ടെന്നും, കടകംപള്ളിയും പോറ്റിയും തമ്മിലുള്ള ബന്ധത്തിൻ്റെ തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. തനിക്കെതിരായ കേസ് കോടതി പരിഗണിക്കുമ്പോൾ ഈ തെളിവുകൾ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019-ൽ നടന്ന കൊള്ളയെക്കുറിച്ച് അറിഞ്ഞിട്ടും വീണ്ടും കൊള്ള നടത്താൻ കൂട്ടുനിന്നത് ദേവസ്വം ബോർഡും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുമാണ്. “ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞു, ഇനിയും നിരവധി പേർ ആ ഘോഷയാത്രയിൽ പങ്കുചേരും. സി.പി.എമ്മിനും ഈ ഗൂഢാലോചനയിൽ പങ്കുണ്ട്,” സതീശൻ ആരോപിച്ചു.
കൂടുതൽ സി.പി.എം. നേതാക്കൾ പ്രതികളാകുമെന്ന ഭയത്താലാണ് മോഷണക്കേസിൽ ജയിലിലായ പത്മകുമാറിനെതിരെ പാർട്ടി നടപടി എടുക്കാത്തതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.