തിരുവനന്തപുരം: ശബരിമലയിൽ നടന്ന സ്വർണപ്പാളികൾ കൈമാറ്റം ചെയ്ത കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രിയും സി.പി.എം. നേതാവുമായ കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക മൊഴിയാണ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ശബരിമലയിലെ വിവാദ ഇടപാടുകൾ അന്നത്തെ മന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് മൊഴിയിൽ നിന്നും വ്യക്തമാകുന്നത്.
സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി ആദ്യം അപേക്ഷ നൽകിയത് സർക്കാരിനായിരുന്നുവെന്നും, സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നും പത്മകുമാർ മൊഴി നൽകി.
ചോദ്യം ചെയ്യൽ ഉടൻ:
പത്മകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാനും, ഇടപാടുകളിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാനുമാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോൾ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നോട്ടീസ് നൽകി വിളിപ്പിക്കാനുള്ള ആലോചനകളാണ് നിലവിൽ നടക്കുന്നത്.
കടകംപള്ളി സുരേന്ദ്രൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് ശബരിമലയിലെ മുഴുവൻ സ്വർണക്കൊള്ളയും അരങ്ങേറിയത്. ഈ കാലയളവിലെ രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരും കേസിൽ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, കേസ് അന്വേഷണത്തിൽ അതീവ നിർണായകമാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള നീക്കം. ഈ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ചോദ്യം ചെയ്യലിന് പിന്നാലെ കടകംപള്ളിയുടെ അറസ്റ്റും ഉണ്ടാകും.
![]()
