തിരുവനന്തപുരം: ആർ.എസ്.പി. നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പുരസ്കാരദാന ചടങ്ങിൽ വേദി പങ്കിട്ട സി.പി.എം. നേതാവ് ജി. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്പരം പുകഴ്ത്തിയ സംഭവം രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു. ‘തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണ്’ എന്ന് സുധാകരനെ വിശേഷിപ്പിച്ച വി.ഡി. സതീശനെ, ‘പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്’ എന്ന് വിശേഷിപ്പിച്ചാണ് ജി. സുധാകരൻ മറുപടി നൽകിയത്.
സുധാകരന് സതീശന്റെ ആദരം
ജി. സുധാകരനെ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പൊതുമരാമത്ത് മന്ത്രിയായാണ് വി.ഡി. സതീശൻ വേദിയിൽ പുകഴ്ത്തിയത്. “ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല,” സതീശൻ പറഞ്ഞു. ജി. സുധാകരന് അവാർഡ് നൽകുന്നത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സതീശന് സുധാകരന്റെ മറുപടി
വി.ഡി. സതീശനെ ‘പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്’ എന്ന് വിശേഷിപ്പിച്ച ജി. സുധാകരൻ, കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്തതിലെ വിവാദങ്ങളെക്കുറിച്ചും തുറന്നടിച്ചു. “കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്താൽ എന്താണ് പ്രശ്നം?” എന്ന് അദ്ദേഹം ചോദിച്ചു. പാർട്ടി മെമ്പർമാരാണ് സി.പി.എമ്മിന്റെ സൈന്യം; അല്ലാതെ സൈബർ സേനയല്ല. കമന്റ് ബോക്സ് അടച്ചുവെച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്നും സുധാകരൻ പറഞ്ഞു.
മുൻപ് വി.ഡി. സതീശനെ പ്രശംസിച്ചതിന് ജി. സുധാകരനെതിരെ സി.പി.എമ്മിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായി, “വേറെ പാർട്ടിയിൽ പോകണമെങ്കിൽ അന്തസ്സായി പറഞ്ഞിട്ട് പോകുമെന്നും” അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
കൂടാതെ, ബി.ജെ.പി. വളർച്ചയെ ആശ്രയിച്ചിരിക്കും കേരളത്തിൽ സി.പി.എം.-കോൺഗ്രസ് സഖ്യമെന്നും സുധാകരൻ വേദിയിൽ അഭിപ്രായപ്പെട്ടു.
![]()
