തിരുവനന്തപുരം: സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ യൂണിഫോം സംബന്ധിച്ച് ഉയർന്നുവന്ന തർക്കം പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ട് രമ്യമായി പരിഹരിച്ചതിന് പിന്നാലെ, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കക്ഷിചേർന്ന് വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ആക്ഷേപം. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ സർക്കാർ തന്നെ ശ്രമിക്കുകയാണെന്നും, നിസ്സാരമായ ഒരു പ്രശ്നത്തെ ഊതിവീർപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്..
ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയ ഒരു വിദ്യാർത്ഥിനിക്ക് മതപരമായ കാരണങ്ങളാൽ ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, സ്കൂളിന്റെ നിലവിലെ യൂണിഫോം കോഡ് പ്രകാരം ഹിജാബ് അനുവദനീയമല്ല. നൂറിലധികം മുസ്ലിം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ഇതാദ്യമായാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്.
വിഷയം വർഗീയമായി മാറാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ സ്ഥലം എംഎൽഎ, എംപി, ഡിസിസി പ്രസിഡന്റ് എന്നിവർ സ്കൂൾ അധികൃതരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തുകയും വിഷയം രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ സ്കൂളിന്റെ നിയമങ്ങളിൽ സർക്കാർ ഇടപെടേണ്ടതില്ലെന്നിരിക്കെ, പ്രശ്നം അവസാനിച്ചതിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രിയുടെ രംഗപ്രവേശം.
പരിഹരിക്കപ്പെട്ട വിഷയത്തിൽ മന്ത്രി വീണ്ടും ഇടപെട്ട് അതിനെ വർഗീയ ചർച്ചകൾക്ക് വഴിവെക്കുകയാണെന്നാണ് പ്രധാന വിമർശനം. സർക്കാർ സ്കൂളുകളിൽ സംഘപരിവാർ സംഘടനകൾ ഹിജാബിനെ എതിർത്തതിന് സമാനമായ സംഭവമാണ് ഇവിടെയും നടക്കുന്നതെന്ന് വരുത്തിത്തീർക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നു.
മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ-മുസ്ലിം വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ, സർക്കാർ പുതിയൊരു വിഷയത്തെ വർഗീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്നും വിമർശകർ ആരോപിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കേണ്ട സർക്കാർ തന്നെ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചാൽ ജനം എവിടെയാണ് അഭയം തേടേണ്ടതെന്നുള്ള ചോദ്യമാണ് ഉയരുന്നത്.
![]()
