ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ. എന്നാൽ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വെള്ളാപ്പള്ളി മുമ്പ് നടത്തിയ ഒരു അഭിമുഖത്തിലെ രൂക്ഷമായ പ്രതികരണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
“പത്മഭൂഷൺ ഏത് പട്ടിക്കുവേണം? തരാമെന്ന് പറഞ്ഞാൽ ഞാൻ വാങ്ങുകയില്ലല്ലോ” എന്ന വെള്ളാപ്പള്ളിയുടെ പഴയ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘സാർ ബിജെപിയുമായി അടുത്ത് നിൽക്കുന്നത് കൊണ്ട് ഇനി പത്മഭൂഷൺ ഒക്കെ ലഭിക്കുമായിരിക്കും അല്ലേ?’ എന്ന് മാധ്യമപ്രവർത്തക ചോദിക്കുമ്പോൾ രൂക്ഷമായ വാക്കുകൾ കൊണ്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. അത് ഇപ്രകാരമായിരുന്നു. ‘എനിക്കുവേണ്ട പത്മഭൂഷൺ. പത്മഭൂഷണ് വല്ല വിലയും ഉണ്ടോ? അത് കാശ് കൊടുത്താൽ കിട്ടുന്ന ഒരു സാമാനമായി മാറിയില്ലേ? അതിന് അന്തസ്സ് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു… പത്മഭൂഷൺ ഏത് പട്ടിക്കുവേണം? തരാമെന്ന് പറഞ്ഞാൽ ഞാൻ വാങ്ങിക്കുകയില്ലല്ലോ? – ഇതായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
പത്മപുരസ്കാരങ്ങൾ കാശ് കൊടുത്താൽ കിട്ടുന്ന സാധനമായി മാറിയെന്നും അതിന് പഴയ അന്തസ്സില്ലെന്നും അന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. ഇപ്പോൾ അതേ പുരസ്കാരം തന്നെ വെള്ളാപ്പള്ളിയെ തേടിയെത്തുമ്പോൾ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
വിവാദങ്ങളുടെ തോഴനായ വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. മലപ്പുറം ജില്ലയെക്കുറിച്ചും മുസ്ലിം വിഭാഗത്തെക്കുറിച്ചും അദ്ദേഹം നടത്തിയ വർഗീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സംസ്ഥാന സർക്കാർ നൽകിയ ശുപാർശ പട്ടികയിൽ വെള്ളാപ്പള്ളിയുടെ പേര് ഉൾപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ സൗഹൃദം മൂലമാണെന്നും, ഇതൊരു രാഷ്ട്രീയ കടപ്പാട് തീർക്കലാണെന്നും ആക്ഷേപമുണ്ട്.
![]()
