തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ‘ഇലക്ഷൻ ബമ്പർ’ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഒരുക്കുന്നത്. ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, പുതിയ അഷ്വേഡ് പെൻഷൻ പദ്ധതി എന്നിവയാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന ആകർഷണം.
ശമ്പളം പരിഷ്കരിക്കും: 15% വരെ വർധന പ്രതീക്ഷിക്കുന്നു
പതിവ് രീതിയിൽ നിന്ന് മാറി ഇത്തവണ ശമ്പള കമ്മീഷനെ നിയോഗിക്കാതെ തന്നെ ശമ്പള പരിഷ്കരണം നടപ്പിലാക്കാനാണ് സർക്കാർ ആലോചന. പകരം പ്രത്യേക കമ്മിറ്റിയെ വെച്ച് ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് വാങ്ങി മാർച്ച് മുതൽ പുതുക്കിയ ശമ്പളം നൽകാൻ നീക്കമുണ്ട്.
- DA കുടിശിക: രണ്ട് ഗഡുക്കളായി 6% ഡിഎ കുടിശിക ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ബാക്കി ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനും സാധ്യതയുണ്ട്.
- വർധന: ഏകദേശം 10 മുതൽ 15 ശതമാനം വരെ ശമ്പള വർധനവാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.
പുതിയ ‘അഷ്വേഡ് പെൻഷൻ’ പദ്ധതി
നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി ‘അഷ്വേഡ് പെൻഷൻ’ പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കും.
- അവസാന ശമ്പളത്തിന്റെ പകുതിയെങ്കിലും പെൻഷനായി ഉറപ്പാക്കുന്ന രീതിയിലായിരിക്കും ഇത്.
- ഇതിനകം പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടച്ച രണ്ടു ലക്ഷത്തോളം ജീവനക്കാരുടെ തുക തിരികെ ലഭിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ലാത്തത് ഒരു വെല്ലുവിളിയായി തുടരുന്നു.
ക്ഷേമ പെൻഷൻ 2,500 രൂപയിലേക്ക്?
സാധാരണക്കാരായ വോട്ടർമാരെ സ്വാധീനിക്കുന്ന ക്ഷേമ പെൻഷൻ തുകയിലും വർധനവുണ്ടായേക്കും.
- നിലവിൽ നൽകുന്ന 2,000 രൂപയിൽ നിന്ന് 2,500 രൂപ വരെയായി പെൻഷൻ ഉയർത്താനാണ് ആലോചന.
- ഓരോ വർഷവും നിശ്ചിത തുക വർധിപ്പിക്കുന്ന രീതിയും പരിഗണനയിലുണ്ട്.
ഇന്ധന സെസ് കുറയ്ക്കുമോ?
രണ്ടു വർഷം മുൻപ് ഏർപ്പെടുത്തിയ ഇന്ധന സെസ് (ലിറ്ററിന് 2 രൂപ) പിൻവലിക്കണമെന്ന ആവശ്യം ശക്തമാണ്. ജനരോഷം തണുപ്പിക്കാൻ ഈ അധിക ഭാരം ഭാഗികമായോ പൂർണ്ണമായോ പിൻവലിക്കാൻ ബജറ്റിൽ തീരുമാനമുണ്ടായേക്കാം. എന്നാൽ ഇത് ഖജനാവിന് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ധനവകുപ്പിനുണ്ട്.