തിരുവനന്തപുരം: ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ പോലും തന്റെ അതൃപ്തി പ്രകടിപ്പിച്ച് കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രംഗത്തെത്തിയത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ശാസ്തമംഗലം വാർഡിൽ നിന്ന് മികച്ച വിജയം നേടിയ ശ്രീലേഖയെ മേയറാക്കാത്തതിൽ വലിയ പരിഭവമാണ് അവർക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു പുത്തരിക്കണ്ടം മൈതാനിയിലെ കാഴ്ചകൾ.
പ്രധാനമന്ത്രി വേദിയിലുണ്ടായിരുന്ന സമയത്തും, അദ്ദേഹത്തെ യാത്രയാക്കുന്ന ഘട്ടത്തിലും പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ നിന്നും വേദിയിൽ നിന്നും ശ്രീലേഖ അകലം പാലിച്ചു. മേയർ വി.വി. രാജേഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിക്കുമ്പോൾ ശ്രീലേഖ മാറിനിൽക്കുകയായിരുന്നു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുൻപേ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ട വ്യക്തിയായിരുന്നു ആർ. ശ്രീലേഖ. എന്നാൽ ഭരണം ലഭിച്ചപ്പോൾ വി.വി. രാജേഷിനെ മേയറാക്കാനായിരുന്നു പാർട്ടി തീരുമാനം.
നേരത്തെയും ഈ വിഷയത്തിൽ ശ്രീലേഖ അതൃപ്തി പരസ്യമാക്കിയിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ വേദിയിൽ പ്രതിഷേധം പ്രകടമായത് കേന്ദ്ര നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ മുൻനിർത്തി നഗരസഭയിൽ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന് കരുതിയ ബിജെപിക്ക്, ഭരണത്തിലേറിയ ഉടൻ ഉടലെടുത്ത ഈ ആഭ്യന്തര കലഹം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
![]()
