തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രവർത്തകനിൽ നിന്ന് വീട്ടമ്മക്ക് നേരെ അതിക്രമം. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാൻ എത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായാണ് പരാതി.
ബി.ജെ.പി. പ്രവർത്തകനായ രാജുവാണ് അതിക്രമം നടത്തിയതെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. സ്ഥാനാർത്ഥിയടക്കമുള്ള സംഘം വോട്ട് ചോദിച്ച് മടങ്ങിയതിന് പിന്നാലെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ രാജു, വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയെ പിന്നാലെയെത്തി കയറിപ്പിടിക്കുകയായിരുന്നു.
ഭയന്നുപോയ വീട്ടമ്മ നിലവിളിച്ചതോടെ രാജു വീട്ടിൽ നിന്ന് ഇറങ്ങിയോടി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പോലീസ് രാജുവിനെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്.
അതേസമയം, രാജു പാർട്ടി അംഗമോ ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് സംഭവത്തിൽ ബി.ജെ.പി. നേതൃത്വം നൽകുന്ന വിശദീകരണം.
![]()
