ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന കാർ സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പർ 1 ന് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനം നടന്നത്.
വൈകുന്നേരം 6:52 ഓടെയാണ് സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വിവരം ലഭിച്ച് 10 മിനിറ്റിനുള്ളിൽ തന്നെ ഫയർഫോഴ്സിന്റെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച് ടീമുകളും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചു.
അതീവ ജാഗ്രത; പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഇടപെടൽ
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിവരങ്ങൾ തേടി. മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണറുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് എൻ.എസ്.ജി (NSG), എൻ.ഐ.എ (NIA), ഫോറൻസിക് സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ സാധ്യതകളും കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് അടച്ചിടുമെന്ന് മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് ഭാർഗവ് അറിയിച്ചു.
![]()
