തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബഹുദൂരം മുന്നിലെത്തിയതോടെ, എതിർപാളയങ്ങളായ സി.പി.എമ്മും ബി.ജെ.പി.യും കടുത്ത സമ്മർദ്ദത്തിൽ. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ രണ്ട് പട്ടികകൾ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുപാർട്ടികൾക്കും കടുത്ത ചേരിപ്പോര് കാരണം പൂർണ്ണമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല.
മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കുന്നതിനെക്കുറിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയിയുടെ പ്രതികരണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ശബരീനാഥൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് ഗുണം ചെയ്യും എന്ന ജോയിയുടെ അഭിപ്രായം, സി.പി.എമ്മിനെ കോൺഗ്രസിൻ്റെ നീക്കം ഞെട്ടിച്ചിരിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. ശബരിനാഥനെ ഒതുക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം എന്ന ഒരു ‘നരേഷൻ’ സൃഷ്ടിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
കെ. മുരളീധരൻ്റെ തന്ത്രങ്ങൾ കളത്തിൽ:
തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന കോൺഗ്രസ് പ്രസ്ഥാനത്തിന് ജീവൻ നൽകിയത് കെ. മുരളീധരൻ്റെ ചടുലമായ തന്ത്രങ്ങളാണ്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൻ്റെ ചുമതല പി. സി. വിഷ്ണുനാഥിന് നൽകിയിരുന്നത് മാറ്റി മുരളീധരൻ ഏറ്റെടുത്തതോടെ, സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കുകയും യുവനേതാക്കളെ ഉൾപ്പെടുത്തി പട്ടിക പുറത്തിറക്കുകയും ചെയ്ത് കോൺഗ്രസ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി. സി.പി.എമ്മും ബി.ജെ.പി.യും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ സംസ്ഥാന നേതൃത്വത്തിൻ്റെ വരെ ഇടപെടലിനായി കാത്തിരിക്കുന്നതിനിടെയാണ് കോൺഗ്രസിൻ്റെ ഈ ‘മുരളീധരൻ മാജിക്’ ശ്രദ്ധേയമാകുന്നത്.
![]()
