കൊച്ചി: കേരള രാഷ്‌ട്രീയ ചർച്ചാ വേദികളിൽ ബിജെപിയുടെ ശക്തമായ മുഖമായിരുന്ന കെ. സുരേന്ദ്രൻ ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചാനൽ ചർച്ചയിൽ തിരിച്ചെത്തി. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി. ജോൺ അവതരിപ്പിച്ച ‘ന്യൂസ് അവർ’ ചർച്ചയിലാണ് സുരേന്ദ്രൻ ഇന്ന് പ്രതൃക്ഷപ്പെട്ടത്.
ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം തൻ്റെ തിരിച്ചുവരവ് പ്രേക്ഷകരെ അറിയിച്ചത്: “ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നു രാത്രി 8 മണിക്ക് ഏഷ്യാനെറ്റിൽ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കുന്നു. എല്ലാവരും കാണണമെന്നഭ്യർത്ഥിക്കുന്നു.”
കേരളത്തിൽ ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന കാലത്ത് പോലും ചാനൽ ചർച്ചകളിൽ സുരേന്ദ്രൻ്റെ വാദമുഖങ്ങൾ വ്യക്തവും ശ്രദ്ധേയവുമായിരുന്നു. സുരേന്ദ്രൻ പിൻവാങ്ങിയതോടെ ബിജെപിക്ക് ചാനൽ ചർച്ചകളിൽ അദ്ദേഹത്തെപ്പോലെ ശോഭിക്കാൻ കഴിയുന്ന നേതാക്കളെ ലഭിച്ചിരുന്നില്ല.
‘പിഎം ശ്രീ’ ചർച്ചയിൽ ഭരണകക്ഷിയുടെ വാദങ്ങൾ തകർന്നു
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കെ. സുരേന്ദ്രൻ്റെ തിരിച്ചുവരവ് ശ്രദ്ധേയമായി. കേന്ദ്രസർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) പദ്ധതിയായിരുന്നു ചർച്ചാ വിഷയം. വിഷയം കൃത്യമായി പഠിച്ചെത്തിയ സുരേന്ദ്രൻ വസ്തുനിഷ്ഠമായ വിവരങ്ങൾ അവതരിപ്പിച്ചതോടെ ഭരണകക്ഷിയായ സി.പി.എമ്മിൻ്റെ കള്ളവാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു.
ചർച്ചയ്ക്കിടെ സുരേന്ദ്രൻ തൻ്റെ നിലപാട് വ്യക്തമാക്കി: “പി.എം. ശ്രീയിൽ നിർബന്ധപൂർവ്വം ഒപ്പിടണമെന്ന ഒരു പിടിവാശിയും കേന്ദ്രസർക്കാരിനില്ല. ഇന്നത്തെ സാഹചര്യത്തിൽ വലിയ മത്സരത്തിന് പ്രാപ്തരാകാൻ വിദ്യാർത്ഥികൾക്കുള്ള അവകാശം നിഷേധിക്കരുത് എന്ന ഉപദേശമാണ് കേന്ദ്രം നൽകിയത്; അല്ലാതെ ഒരുതരത്തിലുള്ള സമ്മർദ്ദവും ഇക്കാര്യത്തിലില്ല.”
സുരേന്ദ്രൻ്റെ ശക്തമായ ഇടപെടലോടെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉന്നയിച്ച ആക്ഷേപങ്ങളുടെ കള്ളി വെളിച്ചത്തായി.ചർച്ചയിൽ കെ. സുരേന്ദ്രൻ്റെ സാന്നിധ്യം ബിജെപിക്ക് വീണ്ടും ശക്തമായ ശബ്ദം നൽകിയിരിക്കുകയാണ്.
![]()
