വാഷിംഗ്ടൺ: പ്രണയപ്പകയും വഞ്ചനയും ഒടുവിൽ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച ഞെട്ടിക്കുന്ന വാർത്തയാണ് അമേരിക്കയിൽ നിന്നും പുറത്തുവരുന്നത്. യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ബെല്ലെവ്യൂവിൽ (Bellevue) 27 കാരിയായ ഭാര്യ രാജിത സബ്ബിനേനിയെ (Raajitha Sabbineni) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അവിനാഷ് നാർനെ (Avinash Narne) ഒടുവിൽ പോലീസിന്റെ പിടിയിലായി. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
2025 ഒക്ടോബർ 27-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് അവിനാഷ് തന്നെയാണ് ഭാര്യ ബാത്ത്റൂമിൽ കയറി വാതിലടച്ചെന്നും വിളിച്ചിട്ട് പ്രതികരണമില്ലെന്നും കാണിച്ച് പോലീസിനെ വിളിക്കുന്നത്. തുടർന്ന് പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രാജിതയെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ ബാത്ത്റൂമിൽ അകപ്പെട്ട നിലയിൽ കണ്ടതെന്നായിരുന്നു അവിനാഷ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ശ്വാസം മുട്ടിച്ചതാണ് രാജിതയുടെ മരണകാരണമെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി.
നാട്ടിലെ കാമുകിയും ‘കയ്പ്പുള്ള സ്മൂത്തിയും’
അവിനാഷിന് ഇന്ത്യയിൽ ഒരു സ്ത്രീയുമായി വർഷങ്ങളായി രഹസ്യബന്ധമുണ്ടായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിരോധാഭാസമെന്നു പറയട്ടെ, 2025 ജൂൺ 5-ന് നടന്ന അവിനാഷിന്റെയും രാജിതയുടെയും വിവാഹത്തിൽ ഈ കാമുകിയും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നു. കൊലപാതകം നടന്ന ദിവസം മാത്രം അവിനാഷ് നാട്ടിലെ കാമുകിയെ നാല് തവണ ഫോണിൽ വിളിച്ചതായി കണ്ടെത്തി. അതി ക്രൂരമായി ഭാര്യയെ വകവരുത്തിയ ശേഷം രാജിതയുടെ മൃതദേഹത്തിന്റെ ചിത്രം അവിനാഷ് ഇന്ത്യയിലുള്ള കാമുകിക്ക് വാട്സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു.
കൊലപാതകത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന തെളിവ് രാജിതയുടെ ഫോണിലെ സന്ദേശങ്ങളായിരുന്നു. ഭർത്താവ് തനിക്ക് ഉണ്ടാക്കിത്തരുന്ന പാനീയങ്ങൾക്ക് കയ്പ്പുണ്ടെന്ന് രാജിത പലതവണ മെസ്സേജിലൂടെ പരാതിപ്പെട്ടിരുന്നു. മരിച്ച ദിവസം രാവിലെ അവിനാഷ് നൽകിയ ‘സ്മൂത്തി’ക്ക് (Smoothie) ചുമയ്ക്കുള്ള മരുന്നിന്റെയും സിറപ്പിന്റെയും രുചിയാണെന്ന് രാജിത ഭർത്താവിന് മെസ്സേജ് അയച്ചിരുന്നു. രാജിതയ്ക്ക് പാനീയങ്ങളിൽ വിഷം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ശിക്ഷാനടപടികൾ
ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയാണ് അവിനാഷ് നാർനെയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ 5 മില്യൺ ഡോളർ (ഏകദേശം 41 കോടിയിലധികം ഇന്ത്യൻ രൂപ) ജാമ്യത്തുകയിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് കടുത്ത ശിക്ഷയോ അല്ലെങ്കിൽ ജീവപര്യന്തം തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് അധികൃതർ അറിയിച്ചു.