ഡോർട്ട്മുണ്ട്: 2026 ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലും ജപ്പാനും ഹൂസ്റ്റണിൽ നേർക്കുനേർ വരാനിരിക്കെ, ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് അവരുടെ അവസാന ലോകകപ്പ് പോരാട്ടമാണ്. 2006 ജർമ്മനി ലോകകപ്പിലായിരുന്നു ഇരു ടീമുകളും ലോകവേദിയിൽ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡോർട്ട്മുണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറികൾ ജപ്പാനെ തകർത്തുവിട്ടത്.
ലോകം കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർ ‘ദി ഫിനോമിനൻ’ റൊണാൾഡോ നസാരിയോയുടെ മാന്ത്രിക പ്രകടനമാണ് അന്ന് മത്സരത്തിന്റെ വിധി എഴുതിയത്. മത്സരത്തിന്റെ 34-ാം മിനിറ്റിൽ കേജി തമാഡയിലൂടെ ഗോൾ നേടി ജപ്പാൻ ആദ്യമെല്ലാം ബ്രസീലിനെ ഞെട്ടിച്ചിരുന്നു. എന്നാൽ ഈ ഗോൾ ബ്രസീൽ എന്ന വന്മരത്തെ ചൊടിപ്പിച്ചു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ റൊണാൾഡോയിലൂടെ ബ്രസീൽ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ കളി പൂർണ്ണമായും ബ്രസീലിന്റെ സാംബ താളത്തിലായി. ജൂനിഞ്ഞോ പെർനാംബുകാനോയുടെ ലോങ്ങ് റേഞ്ചറും, ഗിൽബെർട്ടോയുടെ ഗോളും ബ്രസീലിന് 3-1 ന്റെ ലീഡ് നൽകി. തുടർന്ന് 81-ാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാം ഗോൾ നേടി ബ്രസീലിന്റെ വിജയം 4-1 ആയി പൂർത്തിയാക്കി.
ഈ ഗോളോടെ ജർമ്മൻ ഇതിഹാസം ഗെർഡ് മുള്ളറുടെ 14 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡിനൊപ്പം റൊണാൾഡോ എത്തുകയും ചെയ്തു. വിമർശകരുടെ വായടപ്പിച്ചുകൊണ്ട് റൊണാൾഡോ നസാരിയോ കളിക്കളം ഭരിച്ച ആ രാത്രി ഫുട്ബോൾ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി ഇന്നും നിലനിൽക്കുന്നു.